രാമക്ഷേത്രക്കൊള്ള; `അന്വേഷണം രാഷ്ട്രീയവൽക്കരിക്കരുത്, എസ്.ഐ.ടിയുടെ മേൽനോട്ടത്തിൽ തന്നെ അന്വേഷണം തുടരണം' -സുപ്രീം കോടതി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവനതട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം രാഷ്ട്രീയവൽക്കരിക്കരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയ എസ്.ഐ.ടി മേൽനോട്ടത്തിൽ തന്നെ നിലവിലെ പോലീസ് അന്വേഷണം തുടരണമെന്ന സൂചനയും കോടതി നൽകി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ജൂലൈ 27-ന് വീണ്ടും പരിഗണിക്കും. അന്ന് അന്വേഷണ പുരോഗതി വിലയിരുത്തുകയും കൂടുതൽ നിർദേശങ്ങൾ ആവശ്യമാണോ എന്ന് തീരുമാനിക്കുകയും ചെയ്യും.
ഇത് രാഷ്ട്രീയവിഷയമാക്കരുത്. കുറ്റകൃത്യം നടന്നുവെന്നതിന് പ്രാഥമിക തെളിവുകളുള്ള കേസാണിത്. അന്വേഷണം നീതിപൂർവവും നിഷ്പക്ഷവും മുൻവിധികളില്ലാതെയും അന്തിമഘട്ടംവരെ എത്തിക്കണം എന്ന് കോടതി വ്യക്തമാക്കി.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചത്.
അതേ സമയം കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉത്തർപ്രദേശ് സർക്കാറിനും കേന്ദ്രസർക്കാറിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ തുഷാർ മേത്ത അറിയിച്ചു.
അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എസ്.ഐ.ടി. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട് നിലവിൽ ക്രിമിനൽ അന്വേഷണ ചുമതല പ്രാദേശിക പോലീസിനാണുള്ളത്.
ജൂൺ 13നാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥനപ്രകാരം എസ്.ഐ.ടി. രൂപവത്കരിച്ചത്. ജൂൺ 23ന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എട്ട് പേർക്കെതിരെ അയോധ്യ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്ഷേത്ര വഴിപാടുകളിൽ നിന്ന് തട്ടിയെടുത്തതായി ആരോപിക്കുന്ന ഏകദേശം 80 ലക്ഷം രൂപ അന്വേഷണ സംഘം വീണ്ടെടുത്തതായും അറിയിച്ചു.
ഇക്കഴിഞ്ഞ ജൂണിലാണ് തട്ടിപ്പ് കേസ് പുറത്ത് വന്നത്. ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ വഴിപാടുകൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ് തട്ടിയെടുത്തെന്നാണ് ആരോപണം. പിന്നാലെ സമ്മർദം മൂലം ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, മുൻ ട്രസ്റ്റി അനിൽ മിശ്ര എന്നിവർ ജൂൺ ആറിന് രാജിവെച്ചു. പുതിയ സി.ഇ.ഒയെ കണ്ടെത്തുന്നതിനായി മൂന്നംഗ സമിതിയെ നിയമിച്ചതായും ട്രസ്റ്റ് പിന്നീട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.