ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഭൂപടത്തെ മാറ്റാൻ ശ്രമിക്കുന്ന ദേശവിരുദ്ധ നിയമമാണ് വനിതാ സംവരണ ബില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വനിതാ സംവരണ ബിൽ സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ല എന്നതാണ് ആദ്യത്തെ സത്യം, സ്ത്രീകളുടെ ഉന്നമനത്തിനായി ഈ ബിൽ യാതൊന്നും ചെയ്യുന്നില്ലെന്നും ഇതൊരു ലജ്ജാവഹമായ നിയമമാണെന്നും രാഹുൽ ഗാന്ധി പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ പറഞ്ഞു. ജാതി സെൻസസ് മറികടക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിന്‍റെ ഭാഗമാണ് വനിതാ സംവരണ ബിൽ. ഇതുവഴി കേന്ദ്രം ഒ.ബി.സിയുടെ അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ദളിതരെയും ഒ.ബി.സി ജനതയെയും അവരുടെ സ്ത്രീകളെയും ഇന്ത്യൻ സമൂഹം എങ്ങനെയാണ് പരിഗണിച്ചതെന്നത് ചരിത്ര വസ്തുതയാണ്.
വനിതാ സംവരണ ബിൽ പൂർണമായും ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. അസമിലും ജമ്മു കശ്മീരിലും ചെയ്ത പോലെ രാജ്യത്തിന്‍റെ മൊത്തം രാഷ്ട്രീയ ഭൂപടം മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാൽ, അതിന് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വനിതാ സംവരണ ബില്ലിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യം നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
പ്രധാനമന്ത്രിക്കെതിരെയും അമിത് ഷാക്കെതിരെയും രാഹുൽ ഗാന്ധി ശക്തമായി പ്രതികരിച്ചു. നോട്ടു നിരോധനത്തിന്‍റെയും ഓപറേഷൻ സിന്ദൂറിന്‍റെയും ഇന്ദ്രജാലക്കാരനാണ് പ്രധാനമന്ത്രിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുൽ ഗാന്ധിയോട് സഭയുടെ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ പലതവണ അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ ഇടപെടുകയുണ്ടായി. രാജ്യത്തിന്‍റെ പ്രതിനിധിയായ പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി അപമാനിക്കുന്നുവെന്നായിരുന്നു കേന്ദ്ര മന്ത്രി കിരൺ റിജിജു വിന്റെ പരിഭവം.
ജാതി സെൻസസിനെ മറികടക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമമാണ് വനിതാ സംവരണ ബില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസ് പാർലമെന്‍റിലെ പ്രാതിനിധ്യത്തിനായി ഉപയോഗിക്കുമോ എന്നതാണ് യഥാർഥ ചോദ്യം. ഒ.ബി.സിക്കാർക്ക് അധികാരവും പ്രാതിനിധ്യവും നൽകുന്നത് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.