ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഡിസംബർ ഏഴിന് ആരംഭിക്കുമെന്ന് കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. നിയമനിർമാണവുമായി ബന്ധപ്പെട്ടും മറ്റ് വിഷയങ്ങളെക്കുറിച്ചുമുള്ള ക്രിയാത്മക സംവാദത്തിനായി കാത്തിരിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 23 ദിവസളിലായി 17 സിറ്റിങ്ങുകളാണ് ശൈത്യകാല സമ്മേളനത്തിനുണ്ടാവുക. ഡിസംബർ 29ന് സമ്മേളനം അവസാനിക്കും.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് ചൂട് ശക്തമാവുന്ന സമയത്താണ് പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിനാണ് രണ്ടു സംസ്ഥാനങ്ങളിലേയും ഫലപ്രഖ്യാപനം.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജ്യസഭയുടെ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന ആദ്യസമ്മേളനമാണിത്. രണ്ടുവർഷമായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്. ജൂലൈ 18നായിരുന്നു പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ചത്. 22 ദിവസം നീണ്ടുനിന്ന സമ്മേളനം ആഗസ്റ്റ് എട്ടിന് അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.