ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുള്ള ബജറ്റ് വിഹിതത്തിൽ വൻ വർധനവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കമീഷനുള്ള വിഹിതം കഴിഞ്ഞ വർഷത്തെ 304.98 കോടി രൂപയിൽ നിന്ന് 382.22 കോടി രൂപയായാണ് ഉയർത്തിയത്. ഏകദേശം 25.33 ശതമാനത്തിന്റെ വർധനവാണിത്.
അനുവദിച്ച തുകയിൽ 367.69 കോടി രൂപ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. ബാക്കി തുക ഭരണപരമായ കാര്യങ്ങൾക്കായി വിനിയോഗിക്കും. ഈ വർഷം കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്ത വർഷം ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് ഈ അധിക ഫണ്ട് അനുവദിച്ചത്.
വോട്ടർ ഐഡി (EPIC) വിതരണത്തിനായി നിയമ മന്ത്രാലയത്തിന് 250 കോടി രൂപ അനുവദിച്ചു. ഇതിന്റെ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായാണ് വഹിക്കുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾക്കും സംസ്ഥാന സർക്കാരുകൾക്കും നൽകാനുള്ള കുടിശ്ശിക തീർക്കുന്നതിനായി 500 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
രാജ്യത്തെ വോട്ടർമാരുടെ എണ്ണം നിലവിൽ 99 കോടിയാണ്. എന്നാൽ വോട്ടർ പട്ടികയിൽ നടത്തുന്ന പ്രത്യേക പരിശോധനകൾ (Special Intensive Revision) വഴി ഈ എണ്ണത്തിൽ കുറവുണ്ടായേക്കാം. നേരത്തെ ബിഹാറിൽ ഇത്തരത്തിൽ 47 ലക്ഷം പേരുകൾ വെട്ടിമാറ്റിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എങ്കിലും പ്രതിപക്ഷ ആരോപണങ്ങളെ തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.