ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം അടിയന്തര വിഷയമായി പാർലമെന്റ് ചർച്ച ചെയ്യണമെന്ന ഗൗരവമേറിയ ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുരുതര മലിനീകരണം ഒരു പാരിസ്ഥിതിക പ്രശ്‌നത്തിനപ്പുറം മാറിയിരിക്കുന്നുവെന്നും നയപരമായും ബജറ്റ് ഇടപെടലിലൂടെയും ഇത് പരിഹരിക്കേണ്ടതുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു.
മലിനീകരണം ഇനി ഒരു പാരിസ്ഥിതിക പ്രശ്‌നമല്ല. അതൊരു ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയാണ്. പാർലമെന്റ് അത് ചർച്ച ചെയ്യണം. സർക്കാർ നടപടിയെടുക്കണം. ഈ ബജറ്റ് യഥാർഥ പരിഹാരങ്ങൾക്കായി നിലകൊള്ളണം. ഇന്ത്യക്കാർ റിപ്പോർട്ടുകളോ വാചാടോപങ്ങളോ ആവശ്യപ്പെടുന്നില്ല. അവർ ശുദ്ധവായുവാണ് ആവശ്യപ്പെടുന്നത് -രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
രാജ്യത്തുടനീളമുള്ള ആളുകളുടെ ജീവിതത്തെ മലിനീകരണം എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് ആയിരക്കണക്കിന് സന്ദേശങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വായിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. നഗരങ്ങളിലും പ്രദേശങ്ങളിലും ഇതിനെതിരെ ഒരേ വികാരം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലെ കുടുംബങ്ങൾക്ക് അനുഭവപ്പെടുന്ന ഭയം. കുട്ടികൾക്കും മാതാപിതാക്കൾക്കും നാളെയെക്കുറിച്ചുള്ള ഭയമാണതെന്നും അദ്ദേഹം എഴുതി.
കോൺഗ്രസ് നേതാവ് ഈ വിഷയം നിരന്തരം ഉന്നയിച്ചുവരികയാണ്. ഇന്ത്യക്കാർ വായു മലിനീകരണത്തിന് വലിയ വില നൽകുകയാണെന്ന് അദ്ദേഹം മുമ്പും പറഞ്ഞിരുന്നു. കുട്ടികളും പ്രായമായവരുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച ‘എക്‌സി’ലെ ഒരു പോസ്റ്റിൽ, വായു മലിനീകരണത്തിനെതിരെ സംസാരിക്കാനും അവരുടെ അനുഭവങ്ങൾ പങ്കിടാനും രാഹുൽ പൗരന്മാരോട് അഭ്യർഥിച്ചു. അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും അതിന്റെ ദുസ്സ്വാധീനത്തെക്കുറിച്ച് തനിക്ക് എഴുതാൻ അദ്ദേഹം ആളുകളോട് ആവശ്യപ്പെട്ടു. https://rahulgandhi.in/awaazbharatki എന്ന ലിങ്ക് വഴി വായു മലിനീകരണം നിങ്ങളെയോ നിങ്ങളുടെ പ്രിയപ്പെട്ടവരെയോ എങ്ങനെ ബാധിച്ചു എന്ന അനുഭവം പങ്കിടാനും അദ്ദേഹം അവരെ ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.