ന്യൂഡൽഹി: ആം ആദ്മി പാർട്ടി(ആപ്പ്) യിലെ ഏഴ് രാജ്യസഭാ എം.പിമാർ ബി.ജെ.പിയിൽ ചേർന്നതിനെ പരിഹസിച്ച് ഡൽഹി കോൺഗ്രസ് നേതൃത്വം. ആം ആദ്മി പാർട്ടി ബി.ജെ.പിയുടെ 'ബി ടീം' ആണെന്ന് പാർട്ടി തുടക്കം മുതൽ തന്നെ പറയുന്നുണ്ടെന്നും ഡൽഹി കോൺഗ്രസ് മേധാവി ദേവേന്ദർ യാദവ് പറഞ്ഞു.
ആപ്പ് രൂപീകരിച്ചപ്പോൾ നഗരത്തിലെ പൗരന്മാർക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും സാധാരണക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പാർട്ടി രൂപീകരിച്ചതെന്ന ഒരു ധാരണ എവിടെയോ ഉണ്ടായിരുന്നുവെന്നും ഡൽഹി കോൺഗ്രസ് മേധാവി ദേവേന്ദർ യാദവ് പറഞ്ഞു. എന്നാൽ 'ബി.ജെ.പിയുടെ ബി ടീം ആണ് ആപ്പെന്ന് അന്നും തോന്നിയിരുന്നു. ഡൽഹിയിൽ ആം ആദ്മി സർക്കാർ രൂപീകരിച്ചതിനുശേഷം, പാർട്ടിയിലെ പ്രധാന നേതാക്കൾ പാർട്ടി വിടുകയോ പുറത്താക്കപ്പെടുകയോ ചെയ്തതിനാലാണിത്' -യാദവ് തുടർന്നു.
'ഇത് സംഭവിക്കേണ്ടതായിരുന്നു, ഞങ്ങൾ തുടക്കം മുതൽ തന്നെ പറഞ്ഞുവന്നതാണ്. ആം ആദ്മി പാർട്ടി ബി.ജെ.പിയുടെ ബി ടീം ആണെന്ന്. ഇന്ന് ആ മൂടുപടം പൂർണമായും നീക്കി. ഈ ആളുകൾ ബി.ജെ.പിയിൽ ചേർന്നപ്പോൾ തുടക്കം മുതൽ ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങൾ എല്ലാവരുടെയും മുന്നിൽ എത്തിയിരിക്കുന്നു' -യാദവ് പറഞ്ഞു.
"കഴിഞ്ഞ 12 വർഷമായി, നല്ല ഭരണത്തിന് പകരം 'നൗതങ്കി' (നൃത്തം) മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ," അദ്ദേഹം പറഞ്ഞു. ഈ തന്ത്രത്തിന്റെ ആഘാതം ആരെങ്കിലും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ഡൽഹിയാണ്. തലസ്ഥാനത്തെ ജനങ്ങൾ പാർട്ടിയെ വിശ്വസിച്ച് സർക്കാർ രൂപീകരിക്കാൻ അവസരം നൽകിയെങ്കിലും അവർ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാൾ എന്നി ഏഴ് എം.പിമാരാണ് വെള്ളിയാഴ്ച ആപ്പിൽ നിന്ന് രാജി പ്രഖ്യാപിച്ച് ബി.ജെ.പിക്കൊപ്പം ചേർന്നത്. അടുത്ത ടേമിൽ മത്സരിക്കാൻ ടിക്കറ്റ് അടക്കം കെജ്‌രിവാൾ വാഗ്ദാനം ചെയ്തെങ്കിലും എം.പിമാർ ചര്‍ച്ചക്കുപോലും തയ്യാറാവാതെ ബി.ജെ.പിയിലേക്ക് കൂറുമാറുകയായിരുന്നു.
കൂറുമാറ്റം തടയാൻ, അടുത്ത ടേമിൽ ടിക്കറ്റ് നൽകാമെന്ന വാഗ്ദാനം അടക്കം അരവിന്ദ് കെജ്‌രിവാൾ മുന്നോട്ടുവെച്ചിരുന്നുവെന്നും എന്നാൽ ബി.ജെ.പിയിലേക്ക് പോയ എം.പിമാർ അദ്ദേഹത്തെ കാണാൻപോലും തയ്യറായില്ലെന്നും റിപ്പോർട്ടഉണ്ട്. പാർട്ടിവിട്ട അഞ്ച് എം.പിമാർക്കും അടുത്ത ടേമിൽ ടിക്കറ്റ് നൽകാമെന്നായിരുന്നു കെജ്‌രിവാളിന്‍റെ വാഗ്ദാനം. "നിങ്ങൾക്ക് എന്തെങ്കിലും അസംതൃപ്തിയുണ്ടെങ്കിൽ, നിങ്ങളുടെ സ്ഥാനങ്ങൾ രാജിവയ്ക്കണമെന്നും അടുത്ത ടേമിൽ വീണ്ടും ടിക്കറ്റ് നൽകുമെന്നും" കെജ്‌രിവാൾ എം.പിമാരോട് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.അനുനയ ചർച്ചക്കായി വെള്ളിയാഴ്ച വൈകീട്ട് കെജ്‌രിവാൾ എം.പിമാരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ചർച്ചക്ക് തയ്യാറാവാത്ത എം.പിമാർ പാർട്ടിയിൽ നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതിനാൽ കൂടിക്കാഴ്ചയും നടന്നില്ല.
വനിതാ കമീഷൻ നിയമനത്തിൽ സി.ബി.ഐ പ്രതിയാക്കിയ സ്വാതി മലിവാളിനും ഡൽഹി ജൽ ബോർഡ് അഴിമതിക്കേസിൽ ഇ.ഡി പിന്തുടരുന്ന രാഘവ് ഛദ്ദക്കും പുറമെ ലവ്‍ലി പഞ്ചാബ് യൂനിവേഴ്സിറ്റി ഉടമ അശോക് മിത്തൽ കഴിഞ്ഞ ഏതാനും ദിവസമായി തുടർച്ചയായി ഇ.ഡി റെയ്ഡ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവർക്കെതിരായ കേസുകൾ ചൂണ്ടിക്കാട്ടിയാണ്, കേന്ദ്ര ഏജൻസികളെ ഇറക്കിയുള്ള ഓപറേഷൻ ലോട്ടസ് ആണിതെന്നും ബി.ജെ.പി വാഷിങ്മെഷീനിലൂടെ വെളുപ്പിക്കലാണെന്നും ആപ് കുറ്റപ്പെടുത്തുന്നത്. ഒരു കാലത്ത് തന്റെ വലംകൈയായിരുന്നവരുടെ കൂറുമാറ്റത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രൂക്ഷമായ പ്രതികരണത്തിനുപുറമെ രാജ്യസഭാ നേതാവ് സഞ്ജയ് സിങ് ഡൽഹിയിലും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ചണ്ഡിഗഢിലും വാർത്തസമ്മേളനം നടത്തി. കൂറുമാറിയവരെ വഞ്ചകരെന്ന് വിശേഷിപ്പിച്ച സഞ്ജയ് സിങ് പഞ്ചാബ് ജനത അവരോട് പൊറുക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.