ഹരിയാനയിലെ സോണിപത്തിലുള്ള ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിക്ക് ഉണ്ടായ അനുഭവത്തിലാണ് ഇപ്പോൾ കൺസ്യൂമർ ഫോറത്തിന്റെ നിർണായക വിധി വന്നിരിക്കുന്നത്. ചൈത്ര നവരാത്രി നോമ്പിന്റെ അവസാന നാളിൽ ഡോമിനോസ് ഔട്ട്‌ലെറ്റിൽ നിന്ന് ഓർഡർ ചെയ്ത വെജിറ്റേറിയൻ ബർഗർ ബോക്സിൽ നോൺ-വെജിറ്റേറിയൻ ബർഗർ നൽകിയതിനാണ് കമ്പനിക്ക് പിഴ ചുമത്തിയത്. സോണിപത് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിദ്യാർത്ഥിക്ക് 25,500 രൂപ നഷ്ടപരിഹാരവും ബർഗറിന്റെ വിലയായ 397 രൂപ തിരികെ നൽകാനും ഡോമിനോസിനോട് ഉത്തരവിട്ടു.
തന്റെ ജീവിതകാലം മുഴുവൻ കർശനമായ സനാതന ധർമ്മ ആചാരങ്ങളും സസ്യാഹാരവും പിന്തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്ന 'ഉപനയന ചടങ്ങ്' കഴിഞ്ഞ വ്യക്തിയാണ് താനെന്ന് വിദ്യാർത്ഥി കോടതിയെ ബോധിപ്പിച്ചു. ഒൻപത് ദിവസത്തെ കഠിനമായ നവരാത്രി നോമ്പിന്റെ അവസാന ദിവസമായ ദശമി തിഥിയിലാണ് ഈ സംഭവം നടന്നതെന്നും, ഇത് തന്റെ പവിത്രമായ വ്രതത്തെയും മതവിശ്വാസത്തെയും ആഴത്തിൽ മുറിപ്പെടുത്തിയെന്നും വിദ്യാർത്ഥി പരാതിയിൽ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ച വിജയ് സിങ് അധ്യക്ഷനായ ബെഞ്ച് വിദ്യാർത്ഥിയുടെ വാദങ്ങൾ ശരിവെക്കുകയും ഡോമിനോസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചക്ക് പിഴ ചുമത്തുകയുമായിരുന്നു.
അതേസമയം, കേസ് വിസ്താരത്തിനിടെ ഉപഭോക്തൃ കോടതി വിദ്യാർത്ഥിക്ക് ഒരു സുപ്രധാന ഉപദേശവും നൽകി. മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഇത്രയധികം പ്രാധാന്യം നൽകുന്നവരും, സസ്യാഹാരം മാത്രം കഴിക്കുന്നവരുമായ ആളുകൾ നോൺ-വെജ് ഭക്ഷണങ്ങൾ കൂടി പാകം ചെയ്ത് വിൽക്കുന്ന ഇത്തരം ഔട്ട്‌ലെറ്റുകളിൽ നിന്ന് ഓർഡർ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതിന് മുൻപ് അത് വെജിറ്റേറിയൻ തന്നെയാണോ എന്ന് സ്വയം ഉറപ്പുവരുത്താൻ ഉപഭോക്താക്കൾക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.