ബംഗളൂരു: വർഷങ്ങൾക്ക് ശേഷം കർണാടക നിയമസഭ കൗൺസിലിൽ (ഉപരിസഭ) ഭൂരിപക്ഷം ലഭിച്ചതോടെ ഗോവധ, മതപരിവർത്തന നിയമങ്ങൾ പൊളിച്ചെഴുതാൻ കോൺഗ്രസ് സർക്കാർ നീക്കം. ബി.ജെ.പി ഭരണകാലത്ത് ഏർപ്പെടുത്തിയ കർശനമായ ഗോവധ നിരോധന നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്ന പുതിയ ബിൽ കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ആലോചന.
സിദ്ധരാമയ്യ സർക്കാറും നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും കൗൺസിലിൽ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ മുന്നോട്ടുപോകാനായില്ല.
കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അഞ്ച് സീറ്റ് ലഭിച്ചതോടെയാണ് കൗൺസിലിൽ പാർട്ടിക്ക് ഭൂരിപക്ഷമായത്. 75 അംഗ കൗൺസിലിൽ നിലവിൽ കോൺഗ്രസിന് 39 അംഗങ്ങളുണ്ട്. ബി.ജെ.പി 29, ജെ.ഡി.എസ് 6, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് പുതിയ സീറ്റ് നില. കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ചുമതലയേറ്റ ശേഷമുള്ള ആദ്യ പരീക്ഷണം കൂടിയായിരുന്നു കൗൺസിൽ വോട്ടെടുപ്പ്.
2020-ലാണ് കടുത്ത നിബന്ധനകളോടെയുള്ള കർണാടക ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം ബി.ജെ.പി സർക്കാർ കൊണ്ടുവന്നത്. ഇതിൽ പശുക്കളെ കൊല്ലുന്നത് പൂർണമായി നിരോധിച്ചു. 13 വയസ്സിന് മുകളിലുള്ള എരുമകളെയും രോഗബാധയുള്ള കന്നുകാലികളെയും അനുമതിയോടെ മാത്രമേ അറുക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥയും ഉൾപ്പെടുത്തി.
അതേസമയം, നിയമഭേദഗതിയിൽ മധ്യമനിലപാടാണ് കോൺഗ്രസ് ആലോചിക്കുന്നതെന്നാണ് സൂചന. പാർട്ടിക്ക് ‘ഹിന്ദുവിരുദ്ധ’ പരിവേഷം വരാത്തരീതിയിൽ കന്നുകാലി കർഷകരുടെ ഉൾപ്പെടെ ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും നിയമഭേദഗതി. ഫലത്തിൽ, ഗോവധ നിരോധനത്തിൽ ഇളവുവരുത്തി എല്ലാ വിഭാഗങ്ങളെയും ഒപ്പംനിർത്താനാകും ശ്രമിക്കുക.
മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന ആവശ്യവും സംസഥാനത്ത് ഉയരുന്നുണ്ട്. സിദ്ധരാമയ്യ സർക്കാർ മതപരിവർത്തന നിരോധന നിയമഭേദഗതി സംബന്ധിച്ച നടപടികളിലേക്ക് കടന്നെങ്കിലും കൗൺസിലിലെ ഭൂരിപക്ഷക്കുറവ് മൂലം തടസ്സപ്പെടുകയാണുണ്ടായത്.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഗോവധ നിരോധനവും മതപരിവർത്തന നിരോധന നിയമവും പിൻവലിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.