ന്യൂഡൽഹി: രാജ്യം കണ്ട വൻകിട പ്രവേശന-നിയമന അഴിമതിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ക്ലീൻചിറ്റ് നൽകി സി.ബി.െഎ കുറ്റപത്രം. അടുത്തവർഷം നിയമസഭതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശിവരാജ് സിങ് ചൗഹാന് ഏറെ ആശ്വാസമേകുന്നതാണ് സി.ബി.െഎ കണ്ടെത്തൽ. അന്വേഷണത്തിനിടെ ഒരു കുറ്റാരോപിതനിൽ നിന്ന് സി.ബി.െഎ പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്കിൽ ശിവരാജ് സിങ് ചൗഹാനെ പരാമർശിച്ച് ‘സി.എം’ എന്ന് പറയുന്നുണ്ട് എന്ന ആരോപണം സി.ബി.െഎ തള്ളി. മധ്യപ്രദേശ് പ്രഫഷനൽ എക്സാമിനേഷൻ ബോർഡ് ജീവനക്കാരനായ നിതിൻ മൊഹീന്ദ്രയിൽ നിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധന നടത്തിയെന്നും അതിൽ എവിടെയും ‘സി.എം’ എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും സി.ബി.െഎ വിചാരണകോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞു.
േകാടികളുടെ തിരിമറി നടന്ന വ്യാപം കേസിലെ നിർണായക തെളിവായി കരുതുന്ന ഹാർഡ് ഡിസ്ക്കിൽ കൃത്രിമം നടത്തിയെന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിെൻറ ആരോപണവും സി.ബി.െഎ തള്ളി. വ്യാപം അഴിമതി പുറത്തുകൊണ്ടുവന്നവരിൽ ഒരാളായ പ്രശാന്ത് പാണ്ഡെ ഡൽഹി ഹൈകോടതിയിലും സി.ബി.െഎക്കും രണ്ട് പെൻഡ്രൈവുകൾ നൽകിയിരുന്നു. 2013ൽ ഇൻഡോർ പൊലീസ് പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്കിൽ 48 ഇടത്ത് നിന്ന് സി.എം എന്ന പരാമർശം നീക്കം ചെയ്തതായി ആരോപിക്കുന്ന തെളിവുകളാണ് പാണ്ഡെ പെൻഡ്രൈവിലൂടെ നൽകിയിരുന്നത്. എന്നാൽ, പെൻഡ്രൈവിലെ ഫയലുകളിൽ പിന്നീട് മാറ്റം വരുത്തിയതായി സി.ബി.െഎ കുറ്റപത്രത്തിൽ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ പ്രഫഷനൽ കോഴ്സ് പ്രവേശനത്തിലും സർക്കാർ നിയമനത്തിലും നടന്ന കോടികളുടെ അഴിമതിയാണ് വ്യാപം. കോഴയുടെ ബലത്തിൽ ആയിരക്കണക്കിന് അനർഹരെയാണ് ജോലിയിൽ തിരുകിക്കയറ്റിയത്. കുറ്റാരോപിതരിൽ 40ഒാളം പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതും വ്യാപം അഴിമതിയെ രാജ്യശ്രദ്ധയിൽ കൊണ്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.