ആപ് എം.പി സഞ്ജയ് സിങ്

‘ഇനി ദാവൂദ് ഇബ്രാഹിം മാത്രമാണ് ബി.ജെ.പിയിൽ ചേരാനുള്ളത്, നേതാക്കളെ വേട്ടയാടി പ്രതിപക്ഷ പാർട്ടികളെ പിളർത്തുന്നതാണ് അവരുടെ രീതി’ -ആപ് എം.പി സഞ്ജയ് സിങ്

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നേതാക്കളെ കൂറുമാറ്റുന്ന ബി.ജെ.പി രാഷ്ട്രീയത്തിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭ കക്ഷി നേതാവുമായ സഞ്ജയ് സിങ്. 'ഇനി അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മാത്രമാണ് ബി.ജെ.പിയിൽ ചേരാൻ ബാക്കിയുള്ളത്' എന്ന് അദ്ദേഹം പരിഹസിച്ചു. രാഘവ് ഛദ്ദയടക്കമുള്ള ഏഴ് എ.എ.പി എം.പിമാർ ബി.ജെ.പിയിൽ ചേർന്ന നാടകീയ സംഭവത്തെ ഉദ്ധരിച്ചാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

കേന്ദ്ര ഏജൻസികളായ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയും പാർട്ടി പിളർത്തുകയും ചെയ്യുക എന്നത് ബി.ജെ.പിയുടെ സ്ഥിരം ശൈലിയാണെന്ന് സഞ്ജയ് സിങ് കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് എം.പിമാരായ സായോനി ഘോഷ്, യൂസഫ് പത്താൻ എന്നിവരെപ്പോലെ മുമ്പ് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചവർ പോലും ഇപ്പോൾ അവർക്ക് പ്രിയപ്പെട്ടവരായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ പ്രാദേശിക പാർട്ടികളെ പൂർണമായും ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ അജണ്ട പ്രാദേശിക ശക്തികൾ ഇല്ലാതായാൽ കോൺഗ്രസ് മാത്രമായിരിക്കും ഒരേയൊരു എതിരാളിയെന്നും അദ്ദേഹം പറഞ്ഞു.

എ.എ.പിയിൽ ഉണ്ടായ കൂറുമാറ്റം പാർട്ടിയുടെ അടിത്തറയെ ഒട്ടും ബാധിച്ചിട്ടില്ലെന്നും പഞ്ചാബിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണ്. ഡൽഹിയിലിരുന്ന് പാർട്ടി തകർക്കാൻ ശ്രമിക്കുന്നവരോട് പഞ്ചാബിലെ ജനങ്ങൾ ക്ഷമിക്കില്ല. രാജ്യസഭയിലെ മൂന്നിൽ രണ്ട് എം.പിമാരെ ബി.ജെ.പി വിഴുങ്ങിയതിനെതിരെ രാജ്യസഭ ചെയർമാൻ സി. പി. രാധാകൃഷ്ണന് കത്തയച്ചിട്ടുണ്ടെന്നും അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സഞ്ജയ് സിങ് പറഞ്ഞു.

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പരിഷ്കാരവും മണ്ഡല പുനർനിർണയവും നടപ്പിലാക്കുന്നതിലൂടെ പരിമിതമായ വിഭവങ്ങളുള്ള പ്രാദേശിക പാർട്ടികൾക്ക് രാജ്യവ്യാപകമായി മത്സരിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എ.എ.പിയെയോ സമാജ്‌വാദി പാർട്ടിയെയോ പോലുള്ള പ്രസ്ഥാനങ്ങൾക്ക് ബി.ജെ.പിയുടേതുപോലെ രാജ്യത്തുടനീളം തെരഞ്ഞെടുപ്പ് നേരിടാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - ‘Now only Dawood Ibrahim is left to join BJP, their style is to divide opposition parties by hunting down leaders’ - AAP MP Sanjay Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.