പവൻ ഖേര
ന്യൂഡൽഹി: ആർ.എസ്.എസിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. ആർ.എസ്.എസ് എന്തുകൊണ്ട് ഒരു സംഘടനയായി രജിസ്റ്റർ ചെയ്യുന്നില്ല എന്ന് ചോദ്യമുന്നയിച്ച കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയെ പിന്തുണക്കുകയും ചെയ്തു. ചോദ്യം ചോദിച്ചതിന് പിന്നാലെ പ്രിയങ്ക് ഖാർഗെക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ട ആർ.എസ്.എസ് അനുകൂലികളുടെ നിലപാടിനെ അദ്ദേഹം ശക്തമായി അപലപിച്ചു.
തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവെച്ച വിഡിയോയിലാണ് പവൻ ഖേര ആർ.എസ്.എസിനെതിരെ തുറന്നടിച്ചത്. 'ഒരു സംഘിയുടെ തൊലിപ്പുറം ചെറുതായി ഒന്ന് മാന്തി നോക്കിയാൽ, അതിന്റെ തൊട്ടുതാഴെ ഭയാനകമായ ജാതീയതയും വർഗീയതയും നിറഞ്ഞ ഒരു രാക്ഷസനെ കാണാൻ സാധിക്കും. അവരുടെ മുഖംമൂടി മാറ്റുകയോ അവരോട് ഒരു ചോദ്യം ചോദിക്കുകയോ ചെയ്താൽ, അവരുടെ ഉള്ളിലെ വിഷം നിറഞ്ഞ ജാതീയ-വർഗീയ മുഖം പുറത്തുവരും. ഇതാണ് പ്രിയങ്ക് ഖാർഗെയുടെ കാര്യത്തിലും സംഭവിച്ചത്,' പവൻ ഖേര പറഞ്ഞു. 'ഹിന്ദുധർമം' രജിസ്റ്റർ ചെയ്യാത്തതിനാൽ സംഘികളെയും രജിസ്ട്രേഷൻ ആവശ്യമില്ലെന്ന മോഹൻ ഭാഗവതിന്റെ മുൻ പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു.
പ്രിയങ്ക് ഖാർഗെയെ വിമർശിച്ചുകൊണ്ട് ബി.ജെ.പി എംപി സഞ്ജയ് ജിഗാജിനാഗി നടത്തിയ പ്രസ്താവനക്കും പവൻ ഖേര മറുപടി നൽകി. ദലിതർക്ക് ആർ.എസ്.എസിനെക്കുറിച്ച് എന്താണ് ആശങ്ക എന്നായിരുന്നു ബി.ജെ.പി എംപിയുടെ ചോദ്യം. നാഗ്പൂരിൽ നിന്ന് 'ഒരു കിണർ, ഒരു ക്ഷേത്രം, ഒരു ശ്മശാനം' എന്നൊക്കെ വലിയ മുദ്രാവാക്യങ്ങൾ ഉയരുമ്പോഴും, ദലിതരോടുള്ള ആർ.എസ്.എസിന്റെ യഥാർഥ മനോഭാവം ഇതിന് വിരുദ്ധമാണെന്ന് പവൻ ഖേര ചൂണ്ടിക്കാട്ടി. വിദ്യാസമ്പന്നനായ ഒരു ദലിതൻ തലയുയർത്തി ചോദ്യങ്ങൾ ചോദിക്കുന്നത് ആർ.എസ്.എസിന് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസിനെ ചോദ്യം ചെയ്യുന്നവരെ 'ഇല്ലാതാക്കും' എന്ന തരത്തിലുള്ള ഭീഷണികൾ ജനാധിപത്യത്തിന് വലിയ അപകടമാണെന്ന് കോൺഗ്രസ് നേതാവ് ഓർമിപ്പിച്ചു. 1948ൽ മഹാത്മാഗാന്ധിയുടെ വധത്തിലേക്ക് നയിച്ചതും ബി.ജെ.പിയുടെ 'കോൺഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യത്തിന് പിന്നിലുള്ളതും ഇതേ അപകടകരമായ പ്രത്യയശാസ്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോഹൻ ഭാഗവത് രാജ്യത്തിന്റെ ഭരണഘടനക്കുള്ളിൽ നിന്ന് പ്രവർത്തിക്കാനും ഇന്ത്യയുടെ യഥാർഥ ബഹുസ്വരതയെ ഉൾക്കൊള്ളാനും തയാറാകണമെന്നും പവൻ ഖേര ആവശ്യപ്പെട്ടു.
തങ്ങൾ നിയമപരമായും സാമ്പത്തികമായും സുതാര്യമാണോ എന്ന് ആർ.എസ്.എസ് വ്യക്തമാക്കണമെന്ന നിലപാടിൽ പ്രിയങ്ക് ഖാർഗെയും ഉറച്ചുനിൽക്കുകയാണ്. കൃത്യമായ രേഖകൾ ഹാജരാക്കിയാൽ താൻ മാപ്പ് പറയാൻ തയാറാണെന്നും, അല്ലാത്തപക്ഷം നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണമെന്നും ഖാർഗെ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.