അപകടത്തിനിടയാക്കിയ ബൈക് യാത്രികൻ പെട്രോൾ പമ്പിലെത്തിയ ദൃശ്യം
ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ കുർണൂലിൽ 19 ബസ് യാത്രികരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണക്കാരനായ ബൈക് യാത്രികൻ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. അപകടത്തിന് തൊട്ടു മുമ്പ് പെട്രോൾ പമ്പിലെത്തിയ ശേഷം, അപകടകരമായ രീതിയിൽ ബൈക്ക് പുറത്തേക്ക് ഓടിച്ചു പോകുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
പുലർച്ചെ 2:23 നാണ് സുഹൃത്തിനൊപ്പം ഇയാൾ പെട്രോൾ പമ്പിലെത്തുന്നത്. അപ്പോൾ പമ്പിൽ ആരുമുണ്ടായിരുന്നില്ല. ബൈക് നിർത്തി പമ്പിൽ നടന്ന ശേഷം, നിർത്തിയട്ട നിലയിൽ തന്നെ വണ്ടി സ്റ്റാൻഡിൽ കുത്തി തിരിച്ച്, അപകടകരമായ രീതിയിൽ പുറത്തേക്ക് പോകുന്നതാണ് ദൃശ്യം. യാത്രയിൽ ബാലൻസ് കിട്ടാതെ ബൈക് പുളയുന്നതും കാണാം.
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ ബൈക് ഓടിച്ചത് മദ്യലഹരിയിൽ ആയിരിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നത്. ഇയാൾകൊപ്പം പമ്പിലെത്തിയ സഹയാത്രികൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇതു കഴിഞ്ഞ് 3.30നാണ് കുർണൂലിലെ ഉള്ളിൻഡകോണ്ടയിൽ 3.30ഓടെ അപകടം നടക്കുനനത്.
ഹൈദരാബാദിൽ നിന്നും 46 യാത്രക്കാരുമായി ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിലേക്ക് ബൈക്ക് ഇടിച്ചു കയറുകയും, തീപ്പിടിക്കുകയുമായിരുന്നു. ഉറക്കത്തിലായിരുന്ന 19 യാത്രക്കാർ വെന്തുമരിച്ചു. ബൈക് യാത്രികൻ ഉൾപ്പെടെ മരണം 20.
20 പേർ വെന്തുമരിക്കാനിടയായ ദുരന്തത്തിൽ വില്ലൻ ബസിനുള്ളിൽ സൂക്ഷിച്ച മൊബൈൽ ഫോണുകളെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. യാത്രക്കായുള്ള ബസിൽ ഇ കൊമേഴ്സ് കമ്പനിയുടെ സ്മാർട്ട് ഫോൺ ലഗേജും ഉൾപ്പെടുത്തിയത് ദുരന്ത വ്യാപ്തി വർധിപ്പിച്ചെന്നാണ് ഫോറൻസിക് പരിശോധനക്കു പിന്നാലെ പുറത്തു വരുന്ന റിപ്പോർട്ടു. ബസിനുള്ളിൽ സൂക്ഷിച്ച പെട്ടിയിൽ 400 മൊബൈൽ ഫോണുകൾ അടങ്ങിയ ലഗേജാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ തീപിടിച്ചതിനു പിന്നാലെ, പാർസൽ കമ്പാർട്മെന്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ അടങ്ങിയ ഭാഗത്തേക്ക് തീപടരുകയും, 400ഓളം വരുന്ന ഫോൺ ബാറ്ററികൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ധർ പറഞ്ഞു. ഒന്നിച്ചുണ്ടായ വലിയ പൊട്ടിത്തെറി അപകടത്തിന്റെ തീവ്രത കൂട്ടി. ലിഥിയം ബാറ്ററികൾ ഒരുമിച്ച് ചൂടായി പൊട്ടിത്തെറിച്ചത് ബസിന്റെ മുഴുവൻ ഭാഗങ്ങളിലേക്ക് അതിവേഗത്തിൽ തീപടരാനും വലിയ ദുരന്തത്തിനും വഴിവെച്ചു.
ഹൈദരാബാദിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസിലേക്ക് അതിവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ബസിനടിയിൽ കുടുങ്ങിയ ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടി ബസിലേക്ക് പടരുകയായിരുന്നു. അടിയിൽ കുടുങ്ങി നിരങ്ങിയതോടെ തീപ്പൊരി വേഗത്തിൽ തീനാളമായി മാറുകയായിരുന്നുവെന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ പറഞ്ഞു.
ലഗേജ് കംപാർട്മെന്റിന് മുകളിലായി മുൻ സീറ്റിലിരുന്നവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നതെന്നതിനാൽ, യാത്രക്കാരിൽ ഏറെ പേരും ഉറക്കത്തിലായിരുന്നു.
40 പേരുമായി പോയ ബസിലെ 20 പേരും വെന്തു മരിക്കുകയായിരുന്നു. 15 മിനിറ്റിനുള്ളിൽ ബസ് പൂർണമായും കത്തി.
ഹൈദരാബാദിൽ നിന്നുള്ള ഇ കൊമേഴ്സ് കമ്പനി ബംഗളുരുവിലേക്ക് അയച്ചതായിരുന്നു 400 സ്മാർട് ഫോണുകൾ അടങ്ങിയ ബോക്സ്.
സ്വകാര്യബസുകൾ വഴിയുള്ള ചരക്കു കടത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ് കുർണൂലിലെ അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.