ന്യൂഡൽഹി: ഛത്തീസ്ഗഢിൽ ക്രിസ്ത്യാനികളുടെ സംസ്കരിച്ച മൃതദേഹങ്ങൾ കുഴിമാടങ്ങളിൽനിന്ന് പുറത്തെടുപ്പിച്ച് മറ്റ് സ്ഥലങ്ങളിൽ കൊണ്ടുപോയി സംസ്കരിക്കാൻ നിർബന്ധിക്കുകയാണെന്ന് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം. ഈ പ്രവണത വിലക്കിയ സുപ്രീംകോടതി ഉത്തരവ് ഫോറം സ്വാഗതംചെയ്തു. ഛത്തീസ്ഗഢിലെ ചില ഗ്രാമങ്ങളിലാണ് ക്രിസ്ത്യൻ സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങളുടെ ഭാഗമായി ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
മരണപ്പെട്ട വ്യക്തിയോടുള്ള മാന്യത സംരക്ഷിക്കുകയും, ക്രൈസ്തവ സമൂഹത്തിന്റെ മതപരവും സാസ്കാരികവുമായ അവകാശങ്ങളെ മാനിക്കുകയും ചെയ്യുന്ന കോടതി ഉത്തരവ് സുപ്രധാനമാണ്.
കുടുംബങ്ങളുടെ ഭരണഘടനാപരമായ അവകാശം ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവ് പൂർണമായി പാലിക്കണമെന്നും യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം ദേശീയ അധ്യക്ഷൻ ഡോ. മൈക്കിൾ വില്യംസ് സംസ്ഥാന സർക്കാറിനോട് അഭ്യർഥിച്ചു.
സംസ്കരിച്ച മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് ഉടൻ നിർത്തിവെക്കണമെന്നുള്ള ഇടക്കാല ഉത്തരവ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അൻജാരിയ എന്നിവർ അടങ്ങുന്ന ബെഞ്ച് ഫെബ്രുവരി 18നാണ് പുറപ്പെടുവിച്ചത്.
നാലാഴ്ചക്കകം മറുപടി സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഛത്തീസ്ഗഢ് സർക്കാറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതുവരെ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന നടപടി അനുവദിക്കില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഹരജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ആണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.