കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്ത ബാഗ്
ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വൻ മയക്കുമരുന്ന് കടത്ത് ശ്രമം തടഞ്ഞ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. വിദേശവനിതയുടെ കൈയിൽ നിന്നും 23.88 കോടി രൂപ വിലമതിക്കുന്ന 4.776 കിലോഗ്രാം കൊക്കെയ്ൻ എൻ.സി.ബി സംഘം പിടിച്ചെടുത്തു. ബാഗേജിലെ വസ്ത്രങ്ങൾ കൊക്കെയ്നിൽ മുക്കിയനിലയിലായിരുന്നു.
അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് യുവതിയുടെ അറസ്റ്റ്. സോ പോളോയിൽ നിന്ന് ദോഹയിലേക്കും പിന്നീട് ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്കും സഞ്ചരിക്കുന്ന ഒരു യാത്രക്കാരി മയക്കുമരുന്ന് കൈവശം വച്ചിട്ടുണ്ടെന്ന് ബെംഗളൂരു യൂണിറ്റിന് പ്രാഥമിക വിവരം ലഭിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതിയുടെ ബാഗുകളും മറ്റ് സാധനങ്ങളും എൻ.സി.ബി. സംഘം പരിശോധിച്ചപ്പോൾ ഏകദേശം 4–5 കിലോയ്ക്ക് സമീപം വരുന്ന കൊക്കെയിൻ കണ്ടെത്തുകയായിരുന്നു. വിപണിവില ഏകദേശം 23 കോടിയിലധികമാണെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ബാഗേജ് പരിശോധിച്ചപ്പോൾ അടിഭാഗത്ത് മറഞ്ഞിരിക്കുന്ന അറകളിൽ നാല് ഹാൻഡ്‌ബാഗുകൾ കണ്ടെത്തി. ഇതിൽ കൊക്കെയ്ൻ രാസപരമായി കലർത്തിയ ഒന്നിലധികം വസ്ത്രങ്ങളുടെ കട്ടിംഗുകളും ഉണ്ടായിരുന്നു. കളളക്കടത്തിന്‍റെ ഉറവിടം, ലക്ഷ്യ സ്ഥാനം,കടത്ത് ശ്യംഖല എന്നിവ കണ്ടെത്തുന്നതിനായും കൂടുതൽ ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.