ലഖ്നോ: അടുത്തിടെ പൂർത്തിയായ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയിട്ടും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിഉറപ്പാക്കുന്നതിൽ ചുവടുപിഴച്ച് എസ്.പി, ബി.എസ്.പി കക്ഷികൾ. ഇതുവരെ ഫലം തീരുമാനമായ 22ൽ ബി.ജെ.പി 21ഉം എതിരില്ലാതെ ജയിച്ചപ്പോൾ ഒരിടത്തു മാത്രം സമാജ്വാദി പാർട്ടി ജയിച്ചു. അവശേഷിക്കുന്ന 53 ൽ നാളെയാണ് വോട്ടെടുപ്പ്. ഇതിൽ ഷാജഹാൻപൂർ, ബഹ്റൈച്ച്, പിലിഭിത് ഉൾപെടെ 21 ഇടത്ത് ബി.ജെ.പി എതിരില്ലാതെ ജയിക്കുമെന്നാണ് സൂചന. ലഖ്നോയിൽ എസ്.പി- ബി.ജെ.പി കക്ഷികൾ തമ്മിൽ ശക്തമായ മത്സരമാണ്.
പലയിടത്തും ബി.ജെ.പി ഇതര കക്ഷികൾ നാമനിർദേശം പിൻവലിച്ചതോടെയാണ് ബി.ജെ.പി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മൊത്തം 75 ജില്ലാ പഞ്ചായത്തുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, 22 ഇടത്ത് എതിരാളികളില്ലാതെ വന്നേതാടെ മത്സരം 53ൽ മാത്രമായി ചുരുങ്ങി.
നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ ജയംപിടിച്ച ജില്ലാ പഞ്ചായത്ത് അംഗങ്ങളെ പരിഗണിച്ചാൽ വലിയ നേട്ടമുണ്ടാക്കിയത് എസ്.പിയായിരുന്നു. ബി.ജെ.പി മൂന്നാമതും. പക്ഷേ, പലയിടത്തും ഭരണം പിടിക്കാൻ എസ്.പിക്കായില്ല. ചിത്രക്കൂട്, ആഗ്ര, ഗൗതം ബുദ്ധ നഗർ, മീറത്ത്, ഗാസിയാബാദ്, ബുലന്ദ് ശഹർ, അംറോഹ, മുറാദാബാദ്, ലളിത് പൂർ, ഝാൻസി, ബാൻഡ, ബൽറാംപൂർ, ഗോരഖ്പൂർ, വാരാണസി തുടങ്ങിയവ ബി.ജെ.പി എതിരില്ലാതെ ജയിച്ച ജില്ലാ പഞ്ചായത്തുകളിൽ പെടും. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിെൻറ ബന്ധു അൻഷുൽ യാദവ് മത്സരിച്ച ഇറ്റാവയിലാണ് പാർട്ടി അധികാരം പിടിച്ചത്.
പലയിടത്തും ബി.ജെ.പി കൃത്രിമവും എതിർ സ്ഥാനാർഥികളുടെ നാമനിർദേശം നിർബന്ധിച്ച് പിൻവലിക്കലും നടത്തിയതായി എസ്.പി ആരോപിച്ചിരുന്നു. ചിലയിടങ്ങളിൽ എസ്.പി സ്ഥാനാർഥികൾ ബി.ജെ.പിയിൽ ചേർന്നതും ശ്രദ്ധേയമായി. ഷാജഹാൻ പൂരിലാണ് എസ്.പിയുടെ ബീനു സിങ് പാർട്ടി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.