ഉദയനിധി സ്റ്റാലിൻ

തമിഴ്നാട് സ്വദേശികൾ കർണാടകയിൽ കൊല്ലപ്പെട്ട സംഭവം; വിജയ് സർക്കാരിന്‍റെ അന്വേഷണം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: കർണാടകയിലെ ചാമരാജ്നഗറിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ കൊല്ലപ്പെട്ട സംഭവത്തിൽ കർണാടക സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് സ്വദേശികളുടെ മരണത്തിൽ വിജയ് സർക്കാറി​ന്റെ അന്വേഷണമാവശ്യപ്പെട്ടാണ് ഉദയനിധി സ്റ്റാലിൻ ഈ വിഷയം ഉന്നയിച്ചത്. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിഷയം വീണ്ടും സഭയിൽ ചൂടുപിടിച്ചത്.

ആഗസ്റ്റ് 15നാണ് കർണാടകയിലെ കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി മേഖലയിൽ വെച്ച് ആന്റണി സ്വാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നീ മൂന്ന് തമിഴ്നാട് സ്വദേശികൾ കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മരിച്ചവർ വേട്ടക്കാരാണെന്ന വാദവുമായി കർണാടക രംഗത്തുവന്നിരുന്നുവെങ്കിലും സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തിന്റെ ഭീകരത കൂടുതൽ വ്യക്തമായതായി ഉദയനിധി സ്റ്റാലിൻ സഭയിൽ പറഞ്ഞു. ഇരകളെ അതിക്രൂരമായി പീഡിപ്പിച്ച ശേഷമാണ് വെടിവെച്ചു കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വളരെ അടുത്ത ദൂരത്തുനിന്നാണ് ഇവർക്ക് നേരെ വെടിയുതിർത്തിട്ടുള്ളത്. മൃതദേഹങ്ങളിൽ ഉടനീളം ഗുരുതരമായ പരിക്കുകളുണ്ടെന്നും അവരുടെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.

കർണാടക സർക്കാരിന്റെ ഈ നടപടിയിൽ തമിഴ്നാട് സർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് ഉദയനിധി ചോദ്യം ചെയ്തു. കർണാടക സർക്കാരിനോട് ഇതുവരെ എന്തെങ്കിലും വിശദീകരണം തേടി കത്തയച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വിജയ് സർക്കാരിനോട് അദ്ദേഹം വ്യക്തത തേടി. കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിൽ നടന്ന സതേൺ റീജിയണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ചെന്നൈയിലെത്തിയപ്പോൾ തമിഴ്നാട് സർക്കാർ നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തിൽ ഉന്നതതല ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ നിയമസഹായവും ധനസഹായവും നൽകാൻ സർക്കാർ തയാറാകണമെന്നും ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. നേരത്തെ തമിഴ്നാട് വനം മന്ത്രി ആർ.വി രഞ്ജിത്ത് കുമാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് തമിഴ്നാട്ടിലെ വിവിധ കക്ഷി നേതാക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും, കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഈ ആവശ്യം തള്ളിക്കളയുകയാണുണ്ടായത്. തങ്ങളുടെ സംസ്ഥാനത്തിന്റെ അതിർത്തിയും വനമേഖലയും സംരക്ഷിക്കാൻ കർണാടകക്ക് പൂർണ്ണ അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി ഈ കൊലപാതകങ്ങളെ ശക്തമായി അപലപിച്ചിരുന്നു. ഉന്നതതല സമിതിയുടെ നേതൃത്വത്തിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നാണ് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ നിയമസഭയിൽ നിയമവസ്തുതകളും വിശദീകരണങ്ങളും മന്ത്രിമാർ ഇതിനകം നൽകിയിട്ടുണ്ടെന്ന് സ്പീക്കർ ജെ.സി.ഡി പ്രഭാകർ മറുപടി നൽകി. അന്യസംസ്ഥാനത്ത് തമിഴ്നാട് വോട്ടർമാർക്കും പൗരന്മാർക്കുമെതിരെയുണ്ടായ ഈ ക്രൂരത ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Tags:    
News Summary - Udhayanidhi Stalin Slams Karnataka Over Tamil Killings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.