ബലാത്സംഗ കേസിൽ തരുൺ തേജ്പാലിന് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗ കേസിൽ തരുൺ തേജ്പാലിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. കേസിൽ ബോംബെ ഹൈകോടതി വിധിച്ച 10 വർഷത്തെ കഠിനതടവിനെതിരെയുള്ള അപ്പീൽ പരിഗണിക്കുന്നതിന് മുന്നോടിയായി രണ്ടാഴ്ചക്കകം തരുൺ തേജ്പാൽ കീഴടങ്ങണമെന്നും കീഴടങ്ങിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കീഴടങ്ങുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് തരുൺ തേജ്പാൽ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് അലോക് ആരാധെ ഉത്തരവ് പുറപ്പെടുവിച്ചത്.

കീഴടങ്ങാൻ ബോംബെ ഹൈകോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചിട്ടുള്ളതിനാൽ അപ്പീൽ പരിഗണിക്കാൻ താൻ കീഴടങ്ങേണ്ടതില്ലെന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. എന്നാൽ തേജ്പാൽ കീഴടങ്ങുകയോ അല്ലെങ്കിൽ കീഴടങ്ങലിൽ നിന്ന് ഇളവ് തേടിക്കൊണ്ടുള്ള അപേക്ഷ സമർപ്പിക്കുകയോ ചെയ്യാതെ അപ്പീൽ കേൾക്കാൻ കഴിയില്ലെന്ന് ഗോവ സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. 

ബോംബെ ഹൈകോടതി വിധിച്ച 10 വർഷത്തെ തടവുശിക്ഷ അപര്യാപ്തമാണെന്നും, അത് ജീവപര്യന്തമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗോവ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം വെച്ചുനോക്കുമ്പോൾ പ്രതിക്ക് ലഭിച്ച ശിക്ഷ വളരെ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റ് 6-നാണ് ബോംബെ ഹൈകോടതിയുടെ ഗോവ ബെഞ്ചിലെ ജസ്റ്റിസുമാരായ നീല ഗോഖലെ, അമിത് ജംസന്ദേകർ എന്നിവരടങ്ങിയ ബെഞ്ച് വിചാരണക്കോടതിയുടെ വെറുതെവിടൽ ഉത്തരവ് റദ്ദാക്കുകയും തേജ്പാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തത്. സംഭവം നടന്ന് 13 വർഷം കഴിഞ്ഞിട്ടും തേജ്പാലിന്റെ ഭാഗത്തുനിന്ന് മറ്റ് കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ഹൈകോടതി അദ്ദേഹത്തിന് പരമാവധി ശിക്ഷയായ ജീവപര്യന്തം ഒഴിവാക്കി നിയമപരമായി നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വർഷത്തെ തടവ് വിധിച്ചത്.

2013 നവംബറിൽ ഗോവയിലെ ഒരു ആഡംബര ഹോട്ടലിൽ വെച്ച് തെഹൽക്കയുടെ പരിപാടിക്കിടെ ജൂനിയർ സഹപ്രവർത്തകയെ ലിഫ്റ്റിൽ വെച്ച് തരുൺ തേജ്പാൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഈ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 

Tags:    
News Summary - Supreme Court directs Tarun Tejpal to surrender in two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.