അമിത് ഷാ അഭിനന്ദിച്ച നീക്കം; യു.എ.ഇയിലേക്ക് മുങ്ങിയ മയക്കുമരുന്ന് മാഫിയാ തലവൻ ‘വീരു’വിനെ തിരിച്ചെത്തിച്ച് പൊലീസ്

ന്യൂഡൽഹി: കോടികളുടെ ലഹരിമരുന്ന് കടത്തുകേസിലെ മുഖ്യപ്രതിയും പിടികിട്ടാപ്പുള്ളിയുമായ 'വീരു' എന്നറിയപ്പെടുന്ന വീരേന്ദർ സിങ് ബൈസോയയെ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും (എൻ.സി.ബി) രാജ്യാന്തര അന്വേഷണ ഏജൻസികളുടെയും സംയുക്ത നീക്കത്തിനൊടുവിലാണ് ഇയാളെ ദുബൈയിൽ നിന്ന് പിടികൂടി ഡൽഹിയിലെത്തിച്ചത്.

രാജ്യാന്തര ലഹരിവേട്ടയ്ക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ ഗ്ലോബൽ ഹണ്ടിന്റെ' ഭാഗമായാണ് ഈ നടപടി. പൂനെ മയക്കുമരുന്ന് കേസ്, ഡൽഹി കേന്ദ്രീകരിച്ചുള്ള കോടികളുടെ കൊക്കെൻ കടത്ത് എന്നിവയിലെല്ലാം പ്രധാന കണ്ണിയാണ് ബൈസോയ. ഇയാള്‍ക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ആവശ്യപ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് ഒളിത്താവളങ്ങൾ കണ്ടെത്തി ലഹരിമരുന്ന് കടത്തുന്ന സംഘങ്ങളെ അമർച്ച ചെയ്യുന്നതിൽ ലഹരിവിരുദ്ധ ഏജൻസികളുടെ വലിയൊരു വിജയമാണിതെന്ന് സംഭവത്തെക്കുറിച്ച് പ്രതികരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാധ‍്യമങ്ങളോട് പറഞ്ഞു.

ലഹരിമരുന്ന് കടത്തുകാർ ലോകത്ത് എവിടെ ഒളിച്ചാലും ഇന്ത്യൻ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിമാഫിയയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

Tags:    
News Summary - Police bring back drug mafia kingpin ‘Veeru’ who had fled to the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.