ബംഗളൂരു: കാലിന് സ്വാധീനമില്ലാത്ത രണ്ടുവയസുകാരിയെ മാതാപിതാക്കളും മുത്തശ്ശിമാരും ചേർന്ന് കിണറ്റിലെറിഞ്ഞു കൊന്നു. കാലിന് സ്വാധീനമില്ലാത്ത സംസാരശേഷി ഇതുവരെ ലഭിച്ചിട്ടില്ലാത്ത രണ്ടുവയസുകാരിയെ ചികിത്സിക്കാനും പരിചരിക്കാനും കഴിയാത്തതിനെതുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പിതാവിന്‍റെ കുറ്റസമ്മതം. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ മുത്തശ്ശിമാരെയും ആസൂത്രണത്തിൽ പങ്കാളികളായ കുഞ്ഞിന്‍റെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽനിന്നും 80 കിലോമീറ്റർ അകലെയുള്ള കനകപുരയിലെ സാത്തന്നൂർ ഗ്രാമത്തിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ അതിദാരുണമായ കൊലപാതകം നടന്നത്. കെമിക്കൽ ഫാക്ടറി ജീവനക്കാരായ ബി. ശങ്കരയുടെയും മാനസയുടെയും മകൾ മഹാദേവിയാണ് (2) കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തിൽ കുഞ്ഞിന്‍റെ മാതാവിെൻറയും പിതാവിെൻറയും അറിവോടുകൂടി മുത്തശ്ശിയും മുതുമുത്തശ്ശിയും ചേർന്നാണ് കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് കണ്ടെത്തി. കുഞ്ഞിെൻറ മാതാവ് മാനസ (22), പിതാവ് ശങ്കര (26), മാനസയുടെ മാതാവ് ജയരത്‌നമ്മ ( 50), ജയരത്‌നമ്മയുടെ മാതാവ് ഭദ്രമ്മ ( 75) എന്നിവരാണ് അറസ്റ്റിലായത്.
ജന്മനാ കാലിന് സ്വാധീനമില്ലാത്ത കുഞ്ഞിെൻറ ചികിത്സക്കായി മാസം 10,000 രൂപയോളം ചെലവുവരുന്നുവെന്നും ഇത് താങ്ങാന്‍ കഴിയാത്തതുകൊണ്ടും മുത്തശ്ശിമാരുടെ കാലശേഷം കുഞ്ഞിനെ ആര് പരിചരിക്കുമെന്ന ആശങ്കയെതുടർന്നുമാണ് കൊലപ്പെടുത്തിയതെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി. വ്യാഴാഴ്ചയാണ് ഗ്രാമത്തിലെ ഫാമിനോട് ചേര്‍ന്ന കിണറില്‍ കുഞ്ഞിെൻറ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു കുടുംബാംഗങ്ങൾ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.
എന്നാൽ, കുഞ്ഞുമായി ജയരത്നമ്മയും ഭദ്രമ്മയും പോകുന്നത് കണ്ടുവെന്ന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരി മൊഴി നൽകിയിരുന്നു. ഇതോടെ കൂടുതൽ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ജയരത്‌നമ്മയും ഭദ്രമ്മയും ചേര്‍ന്ന് വീടിന് നാലുകിലോമീറ്റര്‍ ദൂരെയുള്ള കിണറ്റില്‍ കൊണ്ടുപോയി എറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.