ന്യൂഡൽഹി: അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. വിദ്യാർഥികൾ ഉൾപ്പെടെ 9000 ഇന്ത്യക്കാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇറാനിൽ ഉള്ള ഇന്ത്യക്കാരിൽ ഭൂരിഭാഗവും ജമ്മു-കശ്മീരിൽ നിന്നുള്ളവരാണ്.
തെഹ്‌റാൻ, കോം എന്നിവിടങ്ങളിലാണ് കൂടുതൽ ഇന്ത്യക്കാർ ഉള്ളത്. ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്, ഇസ്രായേൽ വ്യോമാക്രമണങ്ങളെത്തുടർന്ന് ഇറാന്റെ വ്യോമാതിർത്തി നിലവിൽ അടച്ചിട്ടിരിക്കുകയാണ്. 'പലായനം ചെയ്യേണ്ടവരെ കരമാർഗം അയൽരാജ്യമായ അർമേനിയയിലേക്കും തുർക്ക്മെനിസ്താനിലേക്കും എത്തിക്കും, അവിടെ നിന്ന് ഇന്ത്യയിലേക്ക് വിമാനമാർഗം എത്തിക്കാം' -എന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.
വിദേശ പൗരന്മാരെ രാജ്യം വിടാൻ അനുവദിക്കുന്നതിനായി തുർക്ക്മെനിസ്താൻ ഇറാനുമായുള്ള അതിർത്തിയിൽ നിരവധി അധിക ചെക്ക്‌പോസ്റ്റുകൾ തുറന്നിട്ടുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ ഇറാനു മേലുള്ള അമേരിക്കൻ ആക്രമണങ്ങൾ വർധിച്ചേക്കാം എന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച, ഇറാനിലെ ഇന്ത്യൻ എംബസി ഇറാനിയൻ തലസ്ഥാനത്ത് നിന്ന് ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചു. കുറച്ച് വിദ്യാർഥികൾ മാത്രമാണ് നഗരത്തിൽ അവശേഷിക്കുന്നത്. എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കാനും അനാവശ്യമായ നീക്കങ്ങൾ ഒഴിവാക്കാനും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.