ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം കടുക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കാൻ പുതിയ ബദൽ മാർഗങ്ങൾ തേടി ഇന്ത്യ. എണ്ണ, വാതക വിതരണത്തിനായി ആസ്‌ട്രേലിയ, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യക്ക് അധിക വാതക വിതരണം വാഗ്ദാനം ചെയ്തതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടാലും ഇന്ത്യയിലെ ഇന്ധന വിതരണത്തെ അത് ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനം മാത്രമാണ് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നത്. ബാക്കി 60 ശതമാനം എണ്ണയും മറ്റു വിതരണ പാതകൾ വഴിയാണ് ഇന്ത്യയിലെത്തുന്നത്. റഷ്യ, വെസ്റ്റ് ആഫ്രിക്ക, മധ്യേഷ്യ, അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിച്ചതോടെ ഒരൊറ്റ വിതരണ പാതയെ മാത്രം ആശ്രയിക്കുന്ന രീതിക്ക് ഇന്ത്യ അന്ത്യം കുറിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയുടെ എണ്ണ വിതരണക്കാരുടെ എണ്ണം 27ൽ നിന്ന് 40 രാജ്യങ്ങളായി ഉയർന്നിട്ടുണ്ട്. ദേശീയ താൽപര്യത്തിന് മുൻഗണന നൽകിക്കൊണ്ട് എവിടെനിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ലഭ്യമാകുമോ അവിടെനിന്ന് വാങ്ങുക എന്നതാണ് ഇന്ത്യയുടെ നയമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിനായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് 30 ദിവസത്തെ ഇളവ് അനുവദിച്ചതും ഇന്ത്യയുടെ നയതന്ത്ര വിജയമായി കണക്കാക്കുന്നു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് ഇന്ത്യ എണ്ണ വ്യാപാരം നടത്തുന്നതെന്ന് സർക്കാർ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നപ്പോഴും ഇന്ത്യയിൽ വില നിയന്ത്രിക്കാൻ കഴിഞ്ഞത് ശ്രദ്ധേയമാണ്. പാക്കിസ്താനിൽ 55 ശതമാനവും ജർമനിയിൽ 22 ശതമാനവും ഇന്ധനവില വർധിച്ചപ്പോൾ ഇന്ത്യയിൽ ഇത് ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നു. ഐ.ഇ.എ, ഒപെക് തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് വിപണിയിലെ സുസ്ഥിരത ഉറപ്പാക്കാൻ ഇന്ത്യ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.