ഗുജറാത്തിലെ ക്ഷേത്രത്തിൽ രണ്ട് വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രണ്ട് വിദ്യാർഥിനികളെ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വാമിനാരയൻ ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിഷം കുത്തിവെച്ച് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച കോളേജിലേക്ക് പോയ വിദ്യാർഥിനികൾ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ, അവസാന ലൊക്കേഷൻ ക്ഷേത്ര സമുച്ചയത്തിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ ക്ഷേത്ര പരിസരത്ത് നിന്ന് വിദ്യാർഥിനികളുടെ സ്കൂട്ടറും കണ്ടെടുത്തു.

ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇരുവരും ശുചിമുറിയിലേക്ക് നടന്നുപോകുന്നത് വ്യക്തമായിരുന്നു. പൊലീസ് ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടിരുന്നു. മൃതദേഹത്തിന് അടുത്ത് നിന്നും ഉപയോഗിച്ച സിറിഞ്ചുകളും മൂന്ന് കുപ്പി വിഷവും പൊലീസ് കണ്ടെടുത്തു. മൃതദേഹങ്ങളുടെ സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോൺ, സിറിഞ്ച്, കുപ്പികൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ആത്മഹത്യ ചെയ്യുന്നതിന് മുൻപ്, 'എങ്ങനെ ആത്മഹത്യ ചെയ്യാം' എന്ന് നിർമിത ബുദ്ധിയുടെ (AI) ചാറ്റ് ബോട്ടിൽ വിദ്യാർഥിനികൾ തിരഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഡിൻഡോലി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം കൃത്യമായി വ്യക്തമാകൂ എന്ന് ഡിൻഡോലി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അറിയിച്ചു.

Tags:    
News Summary - Two female students found dead in temple in Gujarat; suicide suspected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.