ജോധ്പുർ: വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. രാത്രി 12 മണിയോടെ ഉറങ്ങാൻ പോയ സഹോദരമാരെ പുലർച്ചെ നാല് മണിയോടെ മരിക്കാറായ നിലയിൽ കണ്ടെത്തുകയായിരുന്നു. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ (25), വിമല(23) എന്നീ യുവതികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വീട്ടിലേക്ക് വിവാഹ ഘോഷയാത്ര എത്തുന്ന സമയത്താണ് ഇരുവരെയും അവശരായ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ബന്ദോളി ചടങ്ങിനു ശേഷം ഉറങ്ങാൻ പോയതായിരുന്നു സഹോദരിമാർ. തുടർന്ന് പുലർച്ചെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ജോധ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്കൂളിൽ അധ്യാപികമാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.
വിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് നീല നിറമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യുവതികളുടെ മാതാവിന്‍റെ സഹോദരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. കുടുംബം സംസ്കാര ചടങ്ങുകൾക്കായി തയാറെടുക്കുമ്പോഴാണ് പൊലീസ് സംഘം എത്തിയത്. തുടർന്ന് സംസ്ക്കാരം തടയുകയും ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു.
അതേസമയം യുവതികളുടെ വിവാഹം ആദ്യം മറ്റു രണ്ടുപേരുമായി നിശ്ചയിച്ചതായിരുന്നെന്നും അത് വേണ്ടെന്ന് വെച്ച് മറ്റൊരു വിവാഹത്തിന് ബന്ധുക്കൾ തയാറെടുക്കുകയുമായിരുന്നു. പിതാവിന്‍റെ സഹോദരനാണ് ഇതെല്ലാം ചെയ്തതെന്നും ഇതാണ് മരണകാരണമെന്നുമാണ് പെൺകുട്ടികളുടെ മാതാവിന്‍റെ വീട്ടുകാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.