ദിഷ പഠാനി
ഉത്തർപ്രദേശിലെ ബറേലിയിൽ ബോളിവുഡ് നടി ദിഷ പഠാനിയുടെ വീട്ടിൽ വെടിയുതിർത്ത രണ്ട് പേരെ കൂടി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ബാഗ്പത് നിവാസികളായ നകുൽ സിങ്, വിജയ് തോമർ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബറേലിയിലെ ജുംക ഇന്റർസെക്ഷനിലെ ഇവരുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വിജയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്, നകുൽ പിൻസീറ്റിലിരുന്ന് സഞ്ചരിക്കുന്ന വിഡിയോയിൽ നിന്നാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
ദിഷയുടെ വീടിനു നേരെ വെടിയുതിർത്ത രണ്ടു പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. ഹരിയാന സ്വദേശികളായ രവീന്ദ്രർ, അർജുൻ എന്നിവരെയാണ് ഡൽഹി പൊലീസ് സ്പെഷൽ സെല്ലും യു.പിയിലെയും ഹരിയാനയിലെയും പൊലീസും ചേർന്ന് വെടിവെച്ച് വീഴ്ത്തിയത്.
ലോറൻസ് ബിഷ്‍ണോയ് സംഘവുമായി ബന്ധമുള്ള രോഹിത് ഗൊദാര-ഗോൾഡി ബ്രാർ ഗ്യാങ്ങിലെ അംഗങ്ങളാണ് മരിച്ചവർ. ഗാസിയാബാദിലെ ടോർണിക സിറ്റിയിൽ നടന്ന സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി ഹരിയാന പൊലീസ് അറിയിച്ചു.
സെപ്റ്റംബർ 12ന് പുലർച്ചെയായിരുന്നു ദിഷ പഠാനിയുടെ ബറേലിയിലെ സിവില്‍ ലൈനിലുള്ള വീടിന് പുറത്ത് വെടിവെപ്പുണ്ടായത്. ദിഷയും സഹോദരി ഖുഷ്ബു പഠാണിയും ഹിന്ദു സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു വെടിവെപ്പ്. ലോറൻസ് ബിഷ്‍ണോയ് സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.