പാളയത്ത് ബിജു എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില് അറസ്റ്റിലായ പ്രതി എം. ദീപക്കിനെ (നടുവിൽ) വൈദ്യപരിശോധനക്കു ശേഷം കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു
കോഴിക്കോട്: നഗരത്തെ നടുക്കിയ കൊലപാതകക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു(38) കൊല്ലപ്പെട്ട കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക് (21) പിടിയിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തത്. ജൂലൈ 19 ഞായറാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് പാളയം ബസ്‌സ്റ്റാൻഡിന്റെ പിറകിലുള്ള ഒറ്റമുറിയുള്ള വീട്ടിൽ ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പുലർച്ചെ മകനെ പശുവിനെ കറക്കാൻ വേണ്ടി വിളിക്കാനെത്തിയ അമ്മയാണ് റൂമിലെ കട്ടിലിന് മുകളിൽ രക്തത്തിൽ കുളിച്ചനിലയിൽ ബിജുവിനെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽത്തന്നെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. തുടർന്ന് ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിലും മറ്റുമുള്ള 48ഓളം മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായി.
നഗരഹൃദയത്തിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തെ തുടർന്ന് ടൗൺ എ.സി.പി. കെ.വി. പ്രമോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു. കസബ സി.ഐ. പി.ജെ. ജിമ്മി, ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്, തുടങ്ങി നിരവധി സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയ പൊലീസ്, ബിജുവുമായി ബന്ധപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ തെളിവുകളും സി.സി ടി.വി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ലഹരി മാഫിയയുമായി ബന്ധപ്പെട്ട തർക്കങ്ങളാകാമെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചിരുന്നെങ്കിലും, പൊലീസ് എല്ലാ സാധ്യതകളും പരിശോധിച്ച ശേഷമാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഒടുവിൽ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് കൊലപാതകം നടത്തിയത് അടുത്ത ബന്ധുവായ വെറും 21 വയസ്സുള്ള ദീപക്കാണെന്ന് കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പ്രതിയെ വിശദമായി ചോദ്യംചെയ്തതിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിനും മറ്റും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണം ആരംഭിച്ചതു മുതൽ അമ്പതിലധികം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം, ബന്ധുക്കളെയും നാട്ടുകാരെയും ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളും ഫോറൻസിക് പരിശോധന ഫലങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്താണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. ഈ അന്വേഷണ മികവിലൂടെയാണ് വെറും 48 മണിക്കൂറിനുള്ളിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് സാധിച്ചത് എന്ന് കമീഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു.
പ്രതിയുടെ ശരീരത്തിലുണ്ടായ മുറിവുകൾ, കൊല്ലപ്പെട്ട ബിജുവുമായുണ്ടായിരുന്ന വ്യക്തിവൈരാഗ്യം, ലഭ്യമായ ശാസ്ത്രീയ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതി ദീപക്കാണെന്ന് പൊലീസ് ഉറപ്പിച്ചത്. സ്വന്തമായി വാഹനമില്ലാത്ത പ്രതി അച്ഛന്റെ വാഹനം ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയുടെ വീട്ടിൽനിന്ന് കൊല്ലപ്പെട്ട ബിജുവിന്റെ മൊബൈൽ ഫോണും ബിജുവിന്റെ സ്കൂട്ടറിന്റെ താക്കോലും പൊലീസ് കണ്ടെടുത്തു. കൃത്യം നടക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ച നിലയിലും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ലഹരിക്ക് അടിമയായിരുന്ന പ്രതിയെ ചികിത്സക്ക് വിധേയനാക്കാൻ ബിജു നിർബന്ധിച്ചിരുന്നു. മൂന്നു വർഷം മുമ്പ് ബിജുവും പ്രതിയും തമ്മിൽ അടിപിടിയുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വൈരാഗ്യം വർധിക്കാൻ കാരണമായതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതി കഞ്ചാവ് ഉപയോഗിച്ചതിന് ഒരു കേസും രണ്ടുപേരെ മർദിച്ചതിന് കസബ സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതിയുമുണ്ടായിരുന്നു.
അത് രക്ഷിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ പി.ജെ. ജിമ്മി, സബ് ഇൻസ്പെക്ടർ, നിമിൻ കെ. ദിവാകരൻ, എ.എസ്.ഐമാരായ സജേഷ്, ഷാലു എം.എസ്, സി.പി.ഒമാരായ സുജിത് കുന്ദമംഗലം, പി. ദീപു, കെ. ഷിജിത്ത്, വിപിൻ രാജ് സ്പെഷൽ ആക്ഷൻ ഗ്രൂപ് അംഗങ്ങളായ ഒ. മോഹൻദാസ്, അബ്ദുറഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻവീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം, സൈബർ വിദഗ്ധൻ ഷെഫിൻ എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.