ഹോട്ടലിൽ ഉണ്ടായ അടിപിടിയുടെ ദൃശ്യം

‘മീനിൽ ഉപ്പില്ലാത്തതിന് വെട്ടിയതല്ല; ജീവനക്കാരിയെ ​ഉപദ്രവിച്ചത് ചോദ്യം ചെയ്തതിനെ വളച്ചൊടിച്ചു’

കൊച്ചി: മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞതിന് ഹോട്ടലുടമ ഷെഫിനെ വെട്ടിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപണം. വനിത ജീവനക്കാരിയെ ഷെഫ് ഉപദ്രവിക്കാൻ ശ്രമിച്ചത് താൻ ചോദ്യം ചെയ്തതാണെന്നും ഇത് വളച്ചൊടിച്ച് പ്രചരിപ്പിച്ചതാണെന്നും താൻ ഹോട്ടലുടമ അല്ലെന്നും കേസിൽ പ്രതി ചേർക്കപ്പെട്ട ഹോട്ടൽ ജീവനക്കാരൻ മലപ്പുറം സ്വദേശി മുഹമ്മദ് ഉബൈസ് പറഞ്ഞു.

എറണാകുളം അങ്കമാലി മീന്‍വിലാസം റസ്റ്ററന്റിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇവിടത്തെ ജീവനക്കാരാണ് ഉബൈസും കൊല്ലം സ്വദേശി ഷെഫ് റിയാസും. മീന്‍ ഫ്രൈ രുചിയില്ലെന്നും ഉപ്പ് കുറവുണ്ടെന്നും പറഞ്ഞ് ഉബൈസ്, ഷെഫ് റിയാസിനെ വെട്ടിയെന്നാണ് കേസ്.

എന്നാൽ, റിയാസ് മോശമായി പെരുമാറിയതായി ഹോട്ടൽ ജീവനക്കാരിയായ യുവതി പരാതിപ്പെട്ടപ്പോൾ ചോദ്യം ചെയ്തതാണെന്നും ഇത് അടിപിടിയിൽ കലാശിച്ചപ്പോൾ തനിക്കും റിയാസിനും പരിക്കേറ്റെന്നും രണ്ടുപേരും ആശുപത്രിയിൽ ചികിത്സ തേ​ടിയെന്നും ഉബൈസ് പറയുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും യുവതി പരാതി പറയുന്ന വോയ്സ് ക്ലിപ്പുകളും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ യുവതിയും താനും പൊലീസിൽ പരാതിനൽകുമെന്നും ഉബൈസ് പറഞ്ഞു.

നേരത്തെ, ഉബൈസ് വെട്ടിപ്പരിക്കേൽപിച്ചു എന്നായിരുന്നു റിയാസ് പരാതിപ്പെട്ടത്. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്തിട്ടുണ്ട്. ‘ഉബൈസ് ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ പൊരിച്ചത് ആവശ്യപ്പെട്ടു, ഷെഫ് മീന്‍ ഫ്രൈ കൊടുത്തപ്പോള്‍ രുചിയില്ലെന്നും ഉപ്പ് കുറവുണ്ടെന്നും അത് ശരിയാക്കണമെന്നും ഉബൈസ് ആവശ്യപ്പെട്ടു. എന്നാൽ, ഹോട്ടലിന്റെ ഫ്രീസര്‍ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കിത്തരാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ല എന്നും ഷെഫ് മറുപടി നൽകി. ഇതോടെ വാക്ക് തർക്കമുണ്ടായി. തുടർന്ന് റിയാസ് അടുക്കളയിലേക്ക് മടങ്ങിയപ്പോള്‍ പ്രകോപിതനായ ഉബൈസ് പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയില്‍ വെട്ടി’ -എന്നായിരുന്നു പരാതി. 

Tags:    
News Summary - Not over unsalted fish; questioning harassment of woman staff- twist in chef attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.