തമിഴ്നാട്ടിൽ ഫലംവരുന്നതിനു മുമ്പേ ‘റിസോർട്ട് രാഷ്ട്രീയം’! റിസോർട്ട് ബുക്ക് ചെയ്ത് വിജയിയുടെ ടി.വി.കെ, ശുഭപ്രതീക്ഷയിൽ ഡി.എം.കെ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ. ജയിച്ചുവരുന്ന എം.എൽ.എമാരെ താമസിപ്പിക്കാനായി നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) റിസോർട്ട് ബുക്ക് ചെയ്തു.

മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ സ്വകാര്യ റിസോർട്ടിലാണ് പാർട്ടി എം.എൽ.എമാർക്ക് താമസസൗകര്യം ഒരുക്കുന്നത്. നൂറോളം പേർക്കുള്ള മുറികളാണ് ഇവിടെ ബുക്ക് ചെയ്തത്. വി ജയ് യുടെ ടി.വി.കെ തമിഴക രാഷ്ട്രീയത്തിൽ ഇത്തവണ കിങ് മേക്കറാകുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ സർവേകളും പ്രവചിക്കുന്നത്. ഏതാനും എക്സിറ്റ് പോളുകൾ തൂക്കുസഭക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞാലുടൻ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്താൻ സ്ഥാനാർഥികൾക്ക് വിജയ് നിർദേശം നൽകി. ജയിച്ചതിനുശേഷം 'എങ്ങോട്ടും പോകരുത്' എന്നാണ് വിജയ് സ്ഥാനാർഥികളെ അറിയിച്ചത്. വോട്ടെണ്ണൽ സമയത്ത് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ നേരിടാൻ പാർട്ടിയുടെ ലീഗൽ വിഭാഗത്തോട് ഒരുങ്ങി നിൽക്കാനും നിർദേശം നൽകിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ പാർട്ടി ജനറൽ സെക്രട്ടറി ആദവ് അർജുനയെ ചുമതലപ്പെടുത്തി. അതേസമയം തങ്ങൾ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ ഡി.എം.കെ. തെരഞ്ഞെടുപ്പിൽ ഡി.എം.കെ വൻ വിജയം നേടുമെന്ന് പാർട്ടി വക്താവ് സേലം ധരണീധരൻ പറഞ്ഞു. ‘ഈ തെരഞ്ഞെടുപ്പ് ആര് ഭരിക്കും എന്നതിനെക്കുറിച്ചല്ല. മറിച്ച്, വരും വർഷങ്ങളിലും ദശകങ്ങളിലും ഡി.എം.കെയുടെ പ്രധാന പ്രതിപക്ഷം ആരായിരിക്കും എന്നതിനെക്കുറിച്ചാണ്’ -അദ്ദേഹം പറഞ്ഞു.

വിജയ് യുടെ ടി.വി.കെ തമിഴക രാഷ്ട്രീയത്തിൽ നിർണായക രാഷ്ട്രീയ ശക്തിയാവുമെന്നും പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കുന്നതിൽ വിജയ് വിജയിച്ചാൽ അത് ഡി.എം.കെക്ക് വെല്ലുവിളിയാവുമെന്നും തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് എം.പി മാണിക്കം ടാഗോർ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയം ശക്തമായ കരുനീക്കങ്ങൾക്കും റിസോർട്ട് രാഷ്ട്രീയത്തിനും സാക്ഷ്യം വഹിക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അതിനിടെ, ഡി.എം.കെക്കെതിരെ സഖ്യകക്ഷികൾ പരോക്ഷ വിമർശനങ്ങളുമായി രംഗത്തെത്തി. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയിലെ സി.പി.എം, വിടുതലൈ ശിറുതൈകൾ കക്ഷി, കോൺഗ്രസ് എന്നിവയിലെ നേതാക്കളാണ് അതൃപ്തി പ്രകടിപ്പിച്ച് പ്രതികരിച്ചത്.

ഇടതുകക്ഷികളെ അഞ്ച് സീറ്റിലൊതുക്കിയെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കെ.ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പ്രസ്താവിച്ചത്. സി.പി.എമ്മും സി.പി.ഐയും ആറ് സീറ്റുകൾക്കായി സമ്മർദം ചെലുത്തിയെങ്കിലും ഡി.എം.കെയുമായി ധാരണയിലെത്താൻ കഴിഞ്ഞില്ല. ഇത്തവണ യുവജനങ്ങൾക്കിടയിൽ മാറ്റത്തിനായി പ്രത്യേക ഉണർവ് പ്രകടമായിരുന്നുവെന്നും മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ചെറുപ്പക്കാരെ കൂടെ നിർത്താൻ ഡി.എം.കെ സർക്കാർ പദ്ധതികൾ തയാറാക്കിയില്ലെന്നുമാണ് വിമർശനം. ചില മണ്ഡലങ്ങളിൽ ഡി.എം.കെ മുന്നണിയുടെ ഏകോപനമായ പ്രവർത്തനം ഉണ്ടായിട്ടില്ലെന്നും ഇത് പരിശോധിച്ചുവരുകയാണെന്നും വിടുതലൈ ശിറുതൈകൾ കക്ഷി(വി.സി.കെ) നേതാവ് ടി. തിരുമാവളവൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. വി.സി.കെക്ക് പത്ത് സീറ്റുകൾ അനുവദിക്കാത്ത ഡി.എം.കെ നിലപാടിൽ അദ്ദേഹം അസംതൃപ്തിയും പ്രകടിപ്പിച്ചു.

Tags:    
News Summary - TVK prepares for ‘resort politics’ as TN braces for possible hung Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.