ഗുവാഹത്തി: അസമിലെ കാമാഖ്യ ക്ഷേത്രത്തിൽ നടക്കുന്ന വാർഷികാഘോഷമായ അംബുബാച്ചി മേളയ്ക്കിടെ മുസ്ലീം കച്ചവടക്കാർക്ക് നേരെ വ്യാപക അതിക്രമം. മേളയുടെ ഭാഗമായി ക്ഷേത്രത്തിലേക്കുള്ള പാതയോരത്ത് സ്റ്റാളുകൾ സ്ഥാപിച്ച കച്ചവടക്കാരെ ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും കടകളിൽ നിന്ന് പുറത്താക്കിയതായാണ് പരാതി.
ക്ഷേത്ര പരിസരത്ത് മതപരമായ വസ്തുക്കൾ വിൽക്കാൻ മുസ്‌ലിങ്ങളെ അനുവദിക്കില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ‘ആധാർ കാണിക്കൂ, നിങ്ങൾ മുസ്‌ലിമാണോ, ഹിന്ദു വിശ്വാസപരമായ ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടോ?’ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന വീഡിയോ അക്രമകാരികൾ തന്നെയാണ് പുറത്തുവിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചില കച്ചവടക്കാരെ മർദ്ദിക്കുകയും, തിരിച്ചറിയൽ രേഖകൾ കാണിക്കാൻ നിർബന്ധിക്കുകയും ചെയ്തതായും പരാതിയുണ്ട്. നിലവിൽ വിഷയത്തിൽ അസം പൊലീസോ ജില്ലാ ഭരണകൂടമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രാജ്യത്തെ വിവിധ ക്ഷേത്രോത്സവങ്ങളിൽ മുസ്‌ലിം കച്ചവടക്കാർക്ക് നേരെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. നേരത്തെ പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിലും സമാനമായ രീതിയിൽ മുസ്‌ലിം കച്ചവടക്കാരെ പുറത്താക്കാൻ ശ്രമം നടന്നിരുന്നു. കൂടാതെ, കർണാടകയിലെ വിവിധ ക്ഷേത്ര ഉത്സവങ്ങളിലും വർഷങ്ങളായി ഇത്തരത്തിൽ കച്ചവടക്കാരെ വിലക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്.
ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കാമാഖ്യയിൽ ജൂൺ 22 മുതൽ നാളെ വരെയാണ് അംബുബാച്ചി മേള നടക്കുന്നത്. ഏകദേശം എട്ടു ലക്ഷത്തോളം ഭക്തരാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. തിരക്കേറിയ മേളയ്ക്കിടെയുണ്ടായ സംഭവം വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. മതപരമായ വേർതിരിവുകൾ ഉത്സവങ്ങളെ ബാധിക്കുന്നത് കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗത്തെയും സാരമായി ബാധിക്കുമെന്ന് സാമൂഹ്യനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.