ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ പെട്രോളിന്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പമ്പ് ജീവനക്കാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. 26കാരനായ ആകാശ് സെംഗാറിനാണ് ഗുരുതരമായി പൊള്ളലേറ്റത്. മകനെ രക്ഷിക്കാൻ ഓടിയെത്തിയ പിതാവ് രാംചന്ദ്ര സെംഗാറിനും പൊള്ളലേറ്റതായി പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ബുള്ളറ്റിൽ എത്തിയ മൂന്ന് യുവാക്കൾ പെട്രോളിന്റെ വിലയെച്ചൊല്ലി ആകാശുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതികളിൽ ഒരാൾ ആകാശിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തിയെന്ന് പൊലീസ് പറയുന്നു.
ഗുരുതരമായി പൊള്ളലേറ്റ ആകാശ് സഹായത്തിനായി നിലവിളിച്ചു. ഇതോടെ പിതാവ് മകനെ രക്ഷിക്കാൻ ശ്രമിക്കുകയും അദ്ദേഹത്തിനും പൊള്ളലേൽക്കുകയും ചെയ്തു. നാട്ടുകാർ ചേർന്ന് തീ അണച്ച ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആകാശിന് ഏകദേശം 37 ശതമാനത്തോളം പൊള്ളലേറ്റതായും ഗ്വാളിയോറിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആക്രമണത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡോളി എന്ന അനുജ് ഗുർജാർ, സചിൻ ഗുർജാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ അരവിന്ദ് ചാവൽ ഓടി രക്ഷപ്പെട്ടതായും ഇയാളെ പിടികൂടാൻ നടപടികൾ സ്വീകരിച്ചതായും പൊലീസ് പറഞ്ഞു. ആക്രമണം നടത്തിയവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.