ജബൽപൂർ: മോഡലും നടിയുമായ ട്വിഷ ശർമയുടെ (33) ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പത്ത് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് സമർഥ് സിംഗ് ജബൽപൂർ ജില്ലാ കോടതിയിൽ കീഴടങ്ങി. സമര്‍ത് പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അഭിഭാഷകന്‍ മുഖേനെ മധ്യപ്രദേശ് ഹൈകോടതിയെ അറിയിച്ചിരുന്നു. വിചാരണ കോടതിയിലോ ഭോപ്പാലിലെ കത്താറ പൊലീസ് സ്റ്റേഷനിലോ കീഴടങ്ങാൻ കോടതി അനുമതി നൽകിയിരുന്നു
കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് സമർഥ് സിങിന്റെ അഭിഭാഷകൻ മധ്യപ്രദേശ് ഹൈകോടതിയിൽ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചിരുന്നു. മരണപ്പെട്ട ഭാര്യയുടെ ആത്മാവിനോട് നീതി പുലർത്തുന്നതിനും മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനും വേണ്ടിയാണ് സമർഥ് ഉടനടി കീഴടങ്ങാൻ തീരുമാനിച്ചതെന്നാണ് പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കിയത്. പ്രതിയുടെ പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിരുന്നു.
മെയ് 12-നാണ് ഭോപ്പാലിലെ കടാര ഹിൽസിലുള്ള ഭർതൃവീട്ടിൽ ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ട്വിഷയുടെ മരണം ആത്മഹത്യയല്ലെന്നും ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനം മൂലമുണ്ടായതാണെന്നും കുടുംബം ആരോപിച്ചിരുന്നു. ഭോപ്പാലിലെ പ്രാദേശിക പൊലീസിന്റെ അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തി ട്വിഷയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
പൊതുജനങ്ങളിൽ നിന്നും കടുത്ത സമ്മർദ്ദമുയർന്നതടെ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ മധ്യപ്രദേശ് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ആദ്യ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വലിയ ക്രമക്കേടുകളുണ്ടെന്നും പല ഫോറൻസിക് തെളിവുകളും നശിപ്പിക്കപ്പെട്ടെന്നും ട്വിഷയുടെ കുടുംബം ആരോപിച്ചതോടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ മധ്യപ്രദേശ് ഹൈകോടതി ഉത്തരവിട്ടു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ മെഡിക്കൽ സംഘമായിരിക്കുംപോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.