ഇഫാൽ: മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിലുണ്ടായ ആക്രമണത്തിൽ രണ്ട് അർദ്ധ സൈനികർ കൊല്ലപ്പെട്ടു. അസം റൈഫിൾസിലെ വാറന്‍റ് ഓഫീസർ ബൽവന്ത് സിങ്, റൈഫിൾസ്മാന്‍ സി.എം സിങ് എന്നിവരാണ് വീരമൃത്യ വരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞാണ് ആക്രമണം. ഉഖ്‌റുൽ പട്ടണത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെ ദേശീയപാത 202-ൽ വെച്ചാണ് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമികൾ പതിയിരുന്ന് ആക്രമണം നടത്തിയത്. ത്സംസഭവത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞുകൊണ്ട് വ്യാപകമായ പരിശോധന ആരംഭിച്ചു. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം ശക്തമായ വെടിവെപ്പ് നടന്നതായാണ് പ്രദേശവാസികൾ നൽകുന്ന വിവരം. സുരക്ഷാ സേനയും ഭീകരരും തമ്മിൽ നീണ്ടുനിന്ന ഏറ്റുമുട്ടലാണ് ഉണ്ടായത്.
സംഭവത്തിൽ മണിപ്പൂർ ആഭ്യന്തര മന്ത്രി ഗോവിന്ദാസ് കൊന്തൗജം ശക്തമായി അപലപിച്ചു. `നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന സമാധാനത്തെയും ഐക്യത്തെയും തകർക്കുന്നതാണ് ഇത്തരം ആക്രമണങ്ങൾ. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ബാധിക്കപ്പെട്ട സൈനികർക്കായി പ്രാർത്ഥിക്കുന്നു' അദ്ദേഹം കൂട്ടിചേർത്തു. അതേ സമയം കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.`ഉത്തരവാദികൾക്കെതിരെ നിയമപരമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. മണിപ്പൂരിലെ സമാധാനത്തിനും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നിലകൊള്ളാം' അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ഫോറൻസിക് സംഘവും ഉടൻ സ്ഥലത്തെത്താനാണ് സാധ‍്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.