താജ്മഹൽ
ലഖ്നൗ: ലോകപ്രശസ്തമായ താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രസര്‍ക്കാറിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും നോട്ടീസ് അയച്ച് അലഹബാദ് ഹൈകോടതി. താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്നും സര്‍വേ നടത്താന്‍ കമീഷണറെ നിയോഗിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.
പ്രസ്തുത ഹരജി ആഗ്ര കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് ഹരജിക്കാർ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിനിന്റെ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
താജ്മഹല്‍ ‘തേജോ മഹാലയ’ എന്ന ശിവക്ഷേത്രമാണെന്നാണ് ഹരജിക്കാരുടെ പ്രധാന വാദം. പതിനെട്ടാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തേജോ മഹാലയ പിടിച്ചെടുത്ത് തകര്‍ക്കുകയും പിന്നീട് താജ്മഹല്‍ പണിയുകയുമായിരുന്നു എന്നും ഹരജിയിൽ പറയുന്നു. പൂജ നടത്താന്‍ അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം സ്മാരകത്തിനുള്ളില്‍ ദര്‍ശനം, പൂജ എന്നിവ നടത്താന്‍ ഹിന്ദുക്കള്‍ക്ക് മൗലികാവകാശമുണ്ടെന്നാണ് വാദം. 2019-ല്‍, താജ്മഹല്‍ സര്‍വേ ചെയ്യാന്‍ ഒരു അഭിഭാഷക കമീഷണറെ നിയമിക്കണമെന്ന് ആഗ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കൃത്യമായ റവന്യൂ രേഖകള്‍ ഫയല്‍ ചെയ്യുന്നതില്‍ വാദികള്‍ പരാജയപ്പെട്ടുവെന്നും, സ്വത്തിന്റെ വിവരിച്ച അതിരുകളും വിസ്തീർണവും (77 ബിഗാസ്) പ്രതികളുടെ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി ആഗ്രയിലെ അഡീഷണല്‍ സിവില്‍ ജഡ്ജി (സീനിയര്‍ ഡിവിഷന്‍) 2019ല്‍ നല്‍കിയ അപേക്ഷ നിരസിച്ചിരുന്നു.
ഈ ഉത്തരവിനെതിരെയുള്ള റിവിഷന്‍ ഹര്‍ജി ഈ വര്‍ഷം ഏപ്രിലില്‍ ആഗ്രയിലെ അഡീഷണല്‍ ജില്ല ജഡ്ജിയും തള്ളി. ആഗ്ര കോടതിയുടെ ഈ രണ്ട് ഉത്തരവുകളെയും ചോദ്യം ചെയ്താണ് ഹരജിക്കാര്‍ അലഹബാദ് ഹൈകോടതിയെ സമീപിച്ചത്.
അഗ്രേശ്വര്‍ മഹാദേവ് നാഗനാഥേശ്വര് വിരാജ്മാന്‍ ദേവന്‍ അധ്യക്ഷനായ തേജോ മഹാലയയുടെ പുരാതന ക്ഷേത്രം എ.ഡി 1155-56 ല്‍ രാജാ പരമര്‍ദി ദേവ് നിർമിച്ചതാണെന്ന് ഹരജിയില്‍ വാദിക്കുന്നു.
താജ്മഹല്‍ ഒരു ഹിന്ദു ക്ഷേത്രമാണെന്ന് സംശയാതീതമായി സ്ഥാപിക്കാന്‍ കുറഞ്ഞത് 109 പുരാവസ്തു സവിശേഷതകളും ചരിത്രപരമായ തെളിവുകളും ഉണ്ട്. മാര്‍ബിള്‍ താഴികക്കുടത്തിന്റെ മുകളില്‍ ഒരു ‘കലശം’ഉണ്ട്. അത് താമര ദളങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇത് ഒരു ഹിന്ദു ആരാധനാലയത്തെ സൂചിപ്പിക്കുന്നതാണും ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.