ന്യൂഡൽഹി: ലോകകപ്പ് ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ ഏറ്റെടുക്കുമ്പോൾ അത് ടെലിവിഷൻ നിർമ്മാതാക്കൾക്കും വലിയ നേട്ടമാവുകയാണ്. ലോകകപ്പ് മത്സരങ്ങൾ വീട്ടിലിരുന്ന് കാണുന്നതിനായി കൂടുതൽ ആളുകൾ വലിയ സ്ക്രീൻ ടിവികളിലേക്ക് മാറുന്ന പ്രവണതയാണ് വിപണിയിൽ ദൃശ്യമാകുന്നത്.
ക്രിക്കറ്റിന് വലിയ ആരാധകരുള്ള ഇന്ത്യയിൽ ഫുട്ബോളും ജനപ്രീതിയിൽ കുതിക്കുകയാണ്. നീൽസണിന്റെ കണക്കുകൾ പ്രകാരം ക്രിക്കറ്റിന് ശേഷം ഇന്ത്യയിലെ മുതിർന്നവർക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടാമത്തെ കായിക ഇനമായി ഫുട്ബോൾ മാറി. ഇത് മത്സരങ്ങൾ കൂടുതൽ വ്യക്തതയോടെയും മികവോടെയും കാണാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
ടിവി വ്യവസായ മേഖലയിലുള്ളവർ പറയുന്നത് പ്രകാരം 55 ഇഞ്ചും അതിന് മുകളിലുമുള്ള വലിയ സ്ക്രീൻ ടിവികൾക്കാണ് ഉപഭോക്താക്കൾ മുൻഗണന നൽകുന്നത്. സ്മാർട്ട് ടിവി വിപണി മൊത്തത്തിൽ ചെറിയൊരു മാന്ദ്യം നേരിടുമ്പോഴും പ്രീമിയം വിഭാഗത്തിൽ വിപണി വളർച്ച തുടരുകയാണെന്ന് റിസർച്ച് വ്യക്തമാക്കുന്നു. 55 ഇഞ്ചിന് മുകളിലുള്ള ടിവികളാണ് ഇപ്പോൾ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗം. ക്യു.എൽ.ഇ.ഡി, മിനി എൽ.ഇ.ഡി ടിവികളുടെ വിൽപനയിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ലോകകപ്പ് നടക്കുന്ന സമയത്ത് വലിയ ടിവികളുടെ ആവശ്യം വർദ്ധിച്ചിട്ടുണ്ടെന്ന് പ്രമുഖ ബ്രാൻഡുകളും സ്ഥിരീകരിക്കുന്നു. എൽജി ഇലക്ട്രോണിക്സിന്‍റെ കണക്കനുസരിച്ച് സ്പോർട്ട് ഇവന്റുകൾ നടക്കുമ്പോൾ വലിയ സ്ക്രീൻ ടിവികളുടെ വിൽപനയിൽ ഇരട്ടി വർദ്ധനവാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ ഫുട്ബോൾ പ്രേമികൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽ വലിയ സ്ക്രീനുകൾക്ക് ആവശ്യക്കാർ ഏറെയാണ്.
ലോകകപ്പ് ആവേശം ആഗോള വിപണിയിലും പ്രകടമാണ്. ഏപ്രിൽ മാസത്തിൽ ആഗോളതലത്തിൽ ടിവി വിൽപനയിൽ 8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് വേദികളായ യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലും വലിയ തോതിലുള്ള വിൽപന നടക്കുന്നുണ്ട്. പാശ്ചാത്യ യൂറോപ്പാണ് ഇക്കാര്യത്തിൽ മുന്നിൽ, അവിടെ ഏപ്രിലിൽ ടിവി വിൽപന 48 ശതമാനം വർദ്ധിച്ചു.
സാമ്പത്തിക സാഹചര്യങ്ങളും സാങ്കേതിക വിദ്യയുടെ വളർച്ചയും സമൂഹമാധ്യമങ്ങളുടെ സ്വാധീനവുമെല്ലാം ടിവി വിപണിയെ ബാധിക്കുന്നുണ്ടെങ്കിലും വലിയ സ്ക്രീനുകളും മികച്ച സാങ്കേതികവിദ്യയുമുള്ള ടിവികളോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം ലോകകപ്പിന്റെ പശ്ചാത്തലത്തിൽ കമ്പനികൾക്ക് വലിയൊരു നേട്ടമായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.