ത്രിപുരയിൽ സി.പി.എം വിട്ട നേതാവ് ബി.ജെ.പി സ്ഥാനാർഥി; അയോഗ്യനാക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി

അഗർത്തല: കഴിഞ്ഞ ദിവസം പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്ന സി.പി.എം നേതാവും ത്രിപുര എം.എൽ.എയുമായ മുബാഷർ അലിയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് സി.പി.എം നൽകിയ പരാതി തള്ളി. ഉനകോട്ടി ജില്ലയിലെ കൈലാഷഹർ അസംബ്ലി മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി സ്ഥാനാർഥിയായി മുബാഷർ അലി പത്രിക നൽകിയിരുന്നു.

സി.പി.എമ്മിൽനിന്നും നിയമസഭയിൽനിന്നും രാജിവെച്ചിട്ടില്ലാത്തതിനാൽ മൽസരിക്കുന്നതിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചൊവ്വാഴ്ച കൈലാഷഹർ നിയമസഭ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. എന്നാൽ, അലിയുടെ പത്രിക നടപടിക്രമങ്ങൾ പാലിച്ചുള്ളതാണെന്ന് പറഞ്ഞ് റിട്ടേണിങ് ഓഫിസർ പ്രദീപ് സർക്കാർ പരാതി തള്ളുകയായിരുന്നു.

2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബിരജിത് സിൻഹയെ പരാജയപ്പെടുത്തിയാണ് സി.പി.എം സ്ഥാനാർഥിയായ അലി വിജയിച്ചത്. ഫെബ്രുവരി 16നാണ് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് ഫലപ്രഖ്യാപനം നടക്കും.

ഭരണകക്ഷിയായ ബി.ജെ.പിയെ തോൽപിക്കാൻ സി.പി.എമ്മും കോൺഗ്രസും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റ് വീതംവെപ്പിൽ മുബാഷർ അലിയുടെ മണ്ഡലം കോൺഗ്രസിന് വിട്ടുകൊടുത്തിരുന്നു. കോൺഗ്രസിലെ ബിരജിത് സിൻഹയാണ് ഇവിടെ മത്സരിക്കുക. സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ മുബാഷർ ബി.ജെ.പിയിൽ ചേർന്നത്.

“നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഞങ്ങൾ കോൺഗ്രസുമായി സീറ്റ് നീക്കുപോക്ക് നടത്തിയിരുന്നു. മുബാഷറുമായി കൂടിയാലോചിച്ച ശേഷമാണ് ഈ സീറ്റ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വിട്ടുകൊടുത്തത്. ഇത്തവണ മത്സരിക്കില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. പക്ഷേ, അവസാനഘട്ടത്തിലുള്ള ഈ മനംമാറ്റം നിർഭാഗ്യകരമാണ്’ -ജിതേന്ദ്ര ചൗധരി പറഞ്ഞു. മുബാഷർ പാർട്ടി വിട്ടത് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബന്ധത്തെ ബാധിക്കില്ലെന്നും ജിതേന്ദ്ര പറഞ്ഞു.

Tags:    
News Summary - Tripura: EC rejects CPI(M)'s complaint against BJP candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.