പ്രതീകാത്മക ചിത്രം
ഡൽഹിയിൽ യുവാവ് ഗർഭിണിയായ ഭാര്യയെയും മൂന്നു മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കൻ ഡൽഹിയിലെ സമയ്പൂർ ബദ്‌ലി പ്രദേശത്താണ് സംഭവം. 27കാരിയായ അനിതയുടെയും 3, 4, 5 വയസ്സുള്ള മൂന്ന് പെൺമക്കളുടെയും മൃതദേഹങ്ങൾ ബുധനാഴ്ച കുടുംബ വീട്ടിൽ നിന്നും കണ്ടെത്തി. അതേസമയം പ്രതിയായ മുൻചുൻ കെവാട്ട് ഒളിവിലാണ്.
മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ സ്ത്രീയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ' രാവിലെ എട്ട് മണിയോടെ അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. സമയ്പൂർ ബദ്‌ലി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ നിലത്തെ മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന സ്ത്രീയുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു' ഡെപ്യൂട്ടി പൊലീസ് കമീഷണർ ഹരേശ്വർ സ്വാമി പി.ടി.ഐയോട് പറഞ്ഞു.
മൂർച്ചയുള്ള ആയുധംകൊണ്ടുള്ള ആക്രമണമാണ് മരണ കാരണം. ശരീരത്തിൽ വലിയ മുറിപാടുകളുണ്ട്. ആയുധം ഉപയോഗിച്ച് ശ്വാസനാളം മുറിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കവെ, കൊലപാതകങ്ങൾക്ക് പിന്നിൽ പ്രതിക്ക് ആൺകുട്ടി ജനിക്കണമെന്ന താൽപര്യം ഉണ്ടായിരുന്നതായും, എന്നാൽ മൂന്നും പെൺമക്കളായതിന്‍റെ അമർഷമുണ്ടായതും ഒരു കാരണമായി പൊലീസ് സംശയിക്കുന്നു.
അനിതയും കെവാട്ടും കുട്ടികളും ചന്ദൻ വിഹാറിലെ ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. ആസാദ്പൂർ മണ്ടിയിൽ പച്ചക്കറി വിൽപ്പനക്കാരനാണ് കെവാട്ട്. ചൊവ്വാഴ്ച രാത്രി ദമ്പതികൾ തമ്മിൽ വാക്കു തർക്കമുണ്ടായതായി അയൽക്കാർ പറയുന്നുണ്ട്. എന്നിരുന്നാലും കൊലപാതക കാരണം വ്യക്തമല്ല. ബീഹാറിലെ പട്‌ന ജില്ലക്കാരനാണ് കെവാട്ട്. കഴിഞ്ഞ രണ്ട് വർഷമായി ഭാര്യയും കുട്ടികളുമൊത്ത് ഈ പ്രദേശത്ത് താമസിച്ചു വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.