പൊലീസ് ക്രൂരതക്ക് സാക്ഷ്യം പറയാൻ 'സാക്ഷി'; വെബ്‌സൈറ്റ് പുറത്തിറക്കി സി.ജെ.പി

ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിലും രാജ്യവ്യാപകമായുളള സമരങ്ങൾക്കിടയിലും പൊലീസ് നടത്തി‍യ അതിക്രമങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിനായി 'സാക്ഷി' (Saakshi) എന്ന പേരിൽ പ്രത്യേക വെബ്‌സൈറ്റ് പുറത്തിറക്കി. മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സി.ജെ.പി. വക്താക്കൾ പുതിയ വെബ്സൈറ്റ് പരിചയപ്പെടുത്തിയത്.

പ്രതിഷേധക്കാരും ദൃക്‌സാക്ഷികളും സമരവുമായി ബന്ധപ്പെട്ട ഒറിജിനൽ ഫോട്ടോകളും വീഡിയോകളും തെളിവുകളായി സൂക്ഷിക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫയലിനും ക്രിപ്‌റ്റോഗ്രാഫിക് ഫിംഗർപ്രിന്റ് നിർമ്മിക്കുന്നതിനാൽ ഫയലുകളിൽ കൃത്രിമം കാണിക്കാൻ കഴിയില്ല. ഫോൺ പിടിച്ചെടുക്കലുകൾ, ഡിലീറ്റ് ചെയ്ത ചാറ്റുകൾ, അല്ലെങ്കിൽ എക്സ്പയർ ആയ ലിങ്കുകൾ എന്നിവയിലൂടെ തെളിവുകൾ അപ്രത്യക്ഷമാവുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംരക്ഷിക്കപ്പെടുന്ന തെളിവുകൾ പിന്നീട് നിയമസഹായത്തിനായി നിയമസംഘങ്ങൾക്ക് സുരക്ഷിതമായി ഉപയോഗിക്കാനാകും.

അതേസമയം, സമരം അവസാനിപ്പിച്ച ശേഷവും അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതിൽ സി.ജെ.പി. കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പ്രതിഷേധക്കാർക്കെതിരെ ഒരു തരത്തിലുള്ള ശിക്ഷാ നടപടികളും ഉണ്ടാകില്ലെന്ന സർക്കാർ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് സി.ജെ.പി. നേതാവ് അശുതോഷ് രങ്ക എക്സിൽ കുറിച്ചു. ബിഹാറിലും ബംഗാളിലും നൂറുകണക്കിന് വിദ്യാർത്ഥികൾ അറസ്റ്റിലായതായും ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധക്കാരെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിക്കുകയും അറസ്റ്റിലായവരെ മോചിപ്പിക്കാതിരിക്കുകയും ചെയ്താൽ സമരം വീണ്ടും ആരംഭിക്കാൻ നിർബന്ധിതരാകുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. സമരക്കാർക്കെതിരായ മുഴുവൻ എഫ്.ഐ.ആറുകളും അടിയന്തരമായി പിൻവലിക്കണമെന്നും, നിയമപരമായ കരാർ സംബന്ധിച്ച രേഖകൾ നാളെയ്ക്കകം നൽകണമെന്നും സി.ജെ.പി. ആവശ്യപ്പെട്ടു. നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സി.ജെ.പി. 35 ദിവസത്തെ സമരം അവസാനിപ്പിച്ചിരുന്നത്.

Tags:    
News Summary - CJP Launches 'Saakshi' Evidence Vault for Protest Footage and Warns of Resuming Agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.