കാർ അപകടത്തിൽ പരിക്കേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ്
മോദി ആശുപത്രിയിൽ
ബംഗളൂരു: കഴിഞ്ഞ ദിവസം കാർ അപകടത്തിൽപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയുടെയും കുടുംബത്തിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.കാർ അപകടത്തിലുള്ള ചെറിയ പരിക്കുകളോടെ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബത്തിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചതിനുശേഷം വ്യാഴാഴ്ച രാവിലെ ഇവർക്ക് ആശുപത്രി വിടാനാകുമെന്നും അധികൃതർ പറഞ്ഞു. ഇവർ സഞ്ചരിച്ച കാർ ചൊവ്വാഴ്ചയാണ് മൈസൂരുവിനടുത്ത് അപകടത്തിൽപെട്ടത്.
പ്രഹ്ലാദ് മോദി (74), മകൻ മേഹുൽ പ്രഹ്ലാദ് മോദി (40), മരുമകൾ സിന്ദാൽ മോദി (35), പേരമകൻ മെനത്ത് മേഹുൽ മോദി (ആറ്), കാർ ഡ്രൈവർ സത്യനാരായണ എന്നിവരെയാണ് പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നെങ്കിലും യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ബന്ദിപ്പുർ കടുവസങ്കേതത്തിലേക്കുള്ള യാത്രക്കിടെ ദേശീയപാത 766ൽ മൈസൂരുവിൽനിന്ന് 14 കിലോമീറ്റർ മാറി കടക്കോളെയിലായിരുന്നു അപകടം.ഇവർ സഞ്ചരിച്ച മെഴ്സിഡസ് ബെൻസ് എസ്.യു.വി കാർ ഒരു വളവിൽ നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബംഗളൂരുവിൽനിന്നാണ് കുടുംബം കാറിൽ യാത്ര തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.