ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കെ പ്രമുഖ നേതാക്കൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡി.എം.കെ സ്ഥാനാർഥിയായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയിയും നാമനിർദേശ പത്രിക നൽകി. ഉദയനിധി സ്വന്തം മണ്ഡലമായ ചെപ്പക്ക്-തിരുവള്ളിക്കേനിയിലും വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് പത്രിക സമർപ്പിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈയിലെ പേരമ്പൂർ മണ്ഡലത്തിൽ പത്രിക നൽകിയ വിജയ്, രണ്ട് മണ്ഡലങ്ങളിലായാണ് ഇക്കുറി ജനവിധി തേടുന്നത്. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേക്കും ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മേയ് നാലിന് വോട്ടെണ്ണൽ നടക്കും.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നിലവിലെ എം.എൽ.എയുമായ ഉദയനിധി സ്റ്റാലിൻ വൻ ജനസഞ്ചയത്തെ സാക്ഷിനിർത്തിയാണ് പത്രിക സമർപ്പിക്കാനെത്തിയത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി ആദിരാജാറാം ആണ് ഉദയനിധി സ്റ്റാലിന്റെ പ്രധാന എതിരാളി. ഞങ്ങൾ ചരിത്രം കുറിക്കും. സ്റ്റാലിൻ രണ്ടാമതും തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് പത്രിക സമർപ്പണത്തിനുശേഷം ഉദയനിധി മാധ്യമങ്ങളോട് പറഞ്ഞു. 10 ലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപും വീട്ടുപകരണങ്ങൾക്കായി 8,000 രൂപയുടെ കൂപ്പണുകളുമാണ് വാഗ്ദാനം. 2021ലെ തിരഞ്ഞെടുപ്പിൽ 69,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഇവിടെനിന്ന് വിജയിച്ചത്.
തമിഴ് രാഷ്ട്രീയത്തിലേക്ക് കച്ച കെട്ടിയിറങ്ങിയ വിജയ്, കന്നിയങ്കത്തിൽ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ താരത്തെ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് ഇന്നലെ വരവേറ്റത്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഡി.എം.കെയുടെ ഇനിഗോ എസ്. ഇരുദയരാജും പേരമ്പൂരിൽ ആർ.ഡി. ശേഖറുമാണ് വിജയിയുടെ പ്രധാന എതിരാളികൾ. ലഹരിമുക്ത തമിഴ്‌നാട്, സ്കൂൾ-കോളജ് പരിസരങ്ങളിൽ ലഹരി വിരുദ്ധ സുരക്ഷ മേഖലകൾ എന്നിവയാണ് വിജയ് നൽകുന്ന പ്രധാന വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.