ബൈജു രവീന്ദ്രൻ
ബംഗളൂരു: ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ ഹൈകോടതിയിൽ തിരിച്ചടി. തനിക്കെതിരെയുള്ള ആറുമാസത്തെ സിവിൽ കോടതിയലക്ഷ്യ ശിക്ഷാ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന ബൈജു രവീന്ദ്രന്റെ ആവശ്യം സിംഗപ്പൂർ ഹൈകോടതി തള്ളി. ഇതുവരെ അദ്ദേഹത്തിന് ലഭിച്ചിരുന്ന താൽക്കാലിക സംരക്ഷണം കോടതി പിൻവലിക്കുകയും ചെയ്തു. മെയ് 25ലെ കോടതിയലക്ഷ്യ വിധിക്കെതിരായ അപ്പീൽ നിലനിൽക്കെയാണ് ഹൈകോടതിയുടെ ഈ സുപ്രധാന തീരുമാനം.
ജൂലൈ 9ന് നടന്ന കോടതി വാദം മെയ് 25ലെ കോടതിയലക്ഷ്യ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപേക്ഷയെക്കുറിച്ച് മാത്രമായിരുന്നുവെന്ന് ബൈജു രവീന്ദ്രന്റെ നിയമസംഘം വ്യക്തമാക്കി. കോടതിയലക്ഷ്യ വിധിക്കെതിരായ യഥാർത്ഥ അപ്പീൽ ഇതിലല്ലെന്നും, അത് സിംഗപ്പൂർ അപ്പീൽ കോടതിയിൽ ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂവെന്നും അഭിഭാഷകർ പ്രസ്താവനയിലൂടെ അറിയിച്ചു.
ബൈജൂസിന്റെ യു.എസ് സബ്സിഡിയറിയായ 'ബൈജൂസ് ആൽഫ'യിൽ നിന്ന് 533 മില്യൺ ഡോളർ (ഏകദേശം 4,400 കോടി രൂപ) കാണാതായതാണ് കേസിന്റെ പ്രധാന തുടക്കം. ഈ പണം എവിടെയാണെന്നോ അത് എങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടെന്നോ വ്യക്തമാക്കാൻ കമ്പനി പരാജയപ്പെട്ടുവെന്ന് വായ്പാദാതാക്കൾ ആരോപിക്കുന്നു. ഈ തുകയുമായി ബന്ധപ്പെട്ട് യു.എസ് കോടതികൾ ചില നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഈ ഉത്തരവുകൾ ബൈജു രവീന്ദ്രനും കമ്പനിയും ലംഘിച്ചുവെന്നും, പണം ഒളിപ്പിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് വായ്പാദാതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതിയുടെ നിർദേശങ്ങൾ പാലിക്കുന്നതിൽ ബൈജു രവീന്ദ്രൻ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സിംഗപ്പൂരിലെ കോടതി കോടതിയലക്ഷ്യ നടപടികളിലേക്ക് കടന്നത്. ഈ തുക സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നതിലോ, പണം തിരികെ നൽകുന്നതിലോ ഉള്ള വീഴ്ചയാണ് അദ്ദേഹത്തിന് ആറുമാസത്തെ തടവുശിക്ഷ ലഭിക്കാൻ കാരണമായത്.
ഹൈകോടതിയുടെ നിലവിലെ തീരുമാനത്തോടെ, അപ്പീൽ കോടതിയിൽ നിന്ന് അടിയന്തരമായി ഇടക്കാല ആശ്വാസം ലഭിച്ചാൽ മാത്രമേ ശിക്ഷാ നടപടികൾ ഔദ്യോഗികമായി നിർത്തിവെക്കാൻ സാധിക്കൂ. കോടതിയലക്ഷ്യ ഉത്തരവ് നിലവിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഹൈകോടതിയുടെ ഈ ഉത്തരവിന് ഉടനടി വലിയ പ്രായോഗിക മാറ്റങ്ങൾ സംഭവിക്കില്ലെന്നാണ് ബൈജു രവീന്ദ്രന്റെ അഭിഭാഷകർ പറയുന്നത്.
അപ്പീൽ കോടതിയിൽ വാദം പൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നിയമവൃത്തങ്ങളിൽ നിന്നുള്ള സൂചന. ബൈജൂസുമായി ബന്ധപ്പെട്ട വിവിധ നിയമപോരാട്ടങ്ങൾക്കിടയിലാണ് ബൈജു രവീന്ദ്രന് സിംഗപ്പൂരിലെ ഈ കോടതി ഉത്തരവ് തിരിച്ചടിയായിരിക്കുന്നത്. വിഷയത്തിൽ അപ്പീൽ കോടതിയുടെ തുടർനടപടികൾക്കായി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.