ദോഹ: അന്തരിച്ച ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം അറിയിക്കുന്നതിനായി കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി.
ആധുനിക ഖത്തർ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി. ഇന്ത്യയുടെ ഉറ്റ ചങ്ങാതിയായിരുന്ന അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിന്റെ ആധുനിക ശിൽപിയും ഖത്തറിന്റെ മുൻ ഭരണാധികാരിയുമായ പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഞായറാഴ്ചയായിരുന്നു മരണപ്പെട്ടത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു അന്ത്യമെന്ന് ഖത്തർ അമീരി ദിവാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്ന അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങൾക്ക് അടിത്തറയിട്ട നേതാവാണ്.
ആധുനിക ഖത്തറിന്റെ മുന്നേറ്റത്തിന് നിർണായക സംഭാവനകൾ നൽകിയ അദ്ദേഹം, തന്റെ ദീർഘവീക്ഷണത്തോടെയുള്ള ഭരണത്തിലൂടെ രാജ്യത്തെ ആഗോള ഭൂപടത്തിൽ മുൻനിരയിലേക്ക് നയിച്ചു. 1995 ജൂൺ 27 ന് അധികാരമേറ്റയുടനെ വികസന, പരിഷ്കരണ പദ്ധതികളും പരിപാടികളും അദ്ദേഹം ആവിഷ്കരിച്ചു. ഖത്തറിന്റെ സാമ്പത്തിക മുന്നേറ്റത്തിനും വിദ്യാഭ്യാസ, സാംസ്കാരിക, മാധ്യമ മേഖലകളിലെ വിപ്ലവകരമായ പുരോഗതിക്കും നിർണായകമായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഖത്തർ കൈവരിച്ച വൻ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പുരോഗതിയാണ് അന്താരാഷ്ട്ര തലത്തിൽ ഖത്തറിനെ വളർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.