കൊൽക്കത്ത: ഇറ്റലിയിൽ ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തന്‍റെ യാത്രക്ക് അനുമതി നിഷേധിച്ചത് അസൂയകൊണ്ടാണെന്ന് മമത പറഞ്ഞു. ഭവാനിപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മമത ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.
''ബി.ജെ.പി സമാധാനത്തെക്കുറിച്ച് സംസാരിക്കുകയാണ്. പക്ഷേ എന്നെ പങ്കെടുക്കുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു. എന്നെ ഏഷ്യയിലെ പ്രതിനിധിയായിട്ടാണ് ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പങ്കെടുക്കാനാവില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഇത് വെറും അസൂയയാണ്. നിങ്ങൾക്ക് എന്നെ തോൽപിക്കാനാവില്ല. ഭവാനിപൂർ ബി.ജെ.പിയുടെയും കേന്ദ്രത്തിന്‍റെയും അന്ത്യത്തിന് വഴിയൊരുക്കും. രാജ്യം മൊത്തം ഇതേ പാത പിന്തുടരും. താലിബാനി ബി.ജെ.പിക്ക് ഇന്ത്യയെ നയിക്കാനാകില്ല'' -മമത പറഞ്ഞു.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രധാന്യം പരിപാടിക്കില്ലെന്ന് ചൂണ്ടിക്കാട്ടി 'രാഷ്ട്രീയമാനങ്ങൾ' നൽകിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. മദർ തെരേസയെ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടിയിൽ ജർമൻ ചാൻസലർ ആംഗല മെർക്കൽ, പോപ് ഫ്രാൻസിസ്, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി എന്നിവർ പങ്കെടുക്കും.
നേരത്തേ, ഇറ്റാലിയൻ സർക്കാർ മറ്റു പ്രതിനിധികളുമായി പരിപാടിയിൽ പങ്കെടുക്കാൻ എത്തരുതെന്ന് മമതയോട് നിർദേശിച്ചിരുന്നു. തുടർന്ന് ഇൻഡസ്ട്രി ഡെലിഗേഷൻ ക്ലിയറൻസിനും വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതിക്കുമായി മമത ബാനർജി കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.
അതേസമയം, കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെതിരെ തൃണമൂൽ വക്താവ് ദേബാൻഷു ഭട്ടാചാര്യ രംഗത്തെത്തി. 'കേന്ദ്രസർക്കാർ ദീദിക്ക് റോമിൽ പോകാൻ അനുമതി നിഷേധിച്ചു. നേരത്തേ ചൈന സന്ദർശനത്തിനും അനുമതി നൽകിയിരുന്നില്ല. അന്താരാഷ്ട്ര ബന്ധങ്ങളും ഇന്ത്യയുടെ താൽപര്യങ്ങളും കണക്കിലെടുത്ത് ആ തീരുമാനം ഞങ്ങൾ അംഗീകരിച്ചു. ഇപ്പോൾ ഇറ്റലി എന്തുകൊണ്ട് മോദി ജീ? താങ്കൾക്ക് ബംഗാളിനോടുള്ള പ്രശ്നമെന്താണ്?' -ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.