അവധിക്ക് പോവുന്ന പ്രവാസികളുടെ ശ്രദ്ധക്ക്: നിങ്ങളിതുവരെ അഡ്വാൻസ്ഡ് ഇ-കീ 2.0 പൂർത്തിയാക്കി‍യിട്ടില്ലേ ‍?

മനാമ: അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നതിനായി ഒരുങ്ങുന്ന ഓരോ പ്രവാസിയും നിർബന്ധമായും ചെയ്തിരിക്കേണ്ട സുപ്രധാന നടപടിയാണ് അഡ്വാൻസ്ഡ് ഇ-കീ 2.0 രജിസ്ട്രേഷൻ. ബഹ്‌റൈനിലെ സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നിങ്ങളുടെ എല്ലാ ഔദ്യോഗിക ഇടപാടുകൾക്കും ഇത് അനിവാര്യമാണ്.

ഇൻഡെമ്നിറ്റി അഥവാ സർവീസ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വന്ന മാറ്റം ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. 2024 ഫെബ്രുവരി മുതൽ ഇൻഡെമ്നിറ്റി തുക കൈകാര്യം ചെയ്യുന്നത് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ) ആണ്. സർവീസ് അവസാനിച്ച ശേഷം ഈ ആനുകൂല്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കണമെങ്കിൽ, നിങ്ങൾ ഇ-കീ 2.0 പൂർത്തിയാക്കുകയും എസ്.ഐ.ഒ വെബ്‌സൈറ്റിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയും വേണം. ഇത് ചെയ്യാത്ത പക്ഷം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കാലതാമസമുണ്ടായേക്കാം.

അതുപോലെ, അവധിക്കാലത്ത് നാട്ടിൽ പോയിരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ വിസ റദ്ദാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ, ഈ സംവിധാനം വളരെ പ്രയോജനകരമാണ്. വാലിഡായ ഇ-കീ 2.0 ഉണ്ടെങ്കിൽ നാട്ടിലിരുന്നുകൊണ്ട് തന്നെ നിയമപരമായ പരാതികൾ നൽകാനും, അഭിഭാഷകൻ വഴി പവർ ഓഫ് അറ്റോർണി നൽകാനും നിങ്ങൾക്ക് സാധിക്കും. രജിസ്ട്രേഷൻ നടപടികൾ വളരെ ലളിതമാണ്. ആപ്പ് വഴിയുള്ള പ്രാഥമിക വിവരങ്ങൾ നൽകിയ ശേഷം, ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലുള്ള സർക്കാർ കിയോസ്കുകളിൽ ചെന്ന് ബയോമെട്രിക് അഥവാ ഫിംഗർപ്രിന്റ് നടപടികൾ പൂർത്തിയാക്കിയാൽ മതിയാകും. അവധിക്ക് പോകുന്നതിന് മുമ്പ് ഈ നടപടി പൂർത്തിയാക്കുന്നത് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള വലിയ നിയമപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. സർക്കാർ സേവനങ്ങളുടെ സുരക്ഷയും ആനുകൂല്യങ്ങളും നഷ്ടപ്പെടാതിരിക്കാൻ ഈ നടപടി ഇന്ന് തന്നെ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. ഈ അടിയന്തര സന്ദേശം നാട്ടിലേക്ക് യാത്ര പോകുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കളെയും വിവരമറിയിച്ച് അവരെയും ബോധവൽക്കരിക്കുക.

(വിവരങ്ങൾ: സുധീർ തിരുനിലത്ത്, ഗ്ലോബൽ പി.ആർ.ഒ, ബഹ്റൈൻ പ്രസിഡന്‍റ്, പ്രവാസി ലീഗൽ സെൽ ) 

രജിസ്ട്രേഷൻ നടപടികൾ:

ഘട്ടം 1: ആപ് വഴിയുള്ള പ്രാഥമിക രജിസ്ട്രേഷൻ

  • bahrain.bh/apps എന്ന ലിങ്ക് വഴിയോ, പ്ലേ സ്റ്റോർ / ആപ്പ് സ്റ്റോർ വഴിയോ 'eKey' ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • മെയിൽ ഐ.ഡി, ഫോൺ നമ്പർ വെരിഫിക്കേഷൻ, പാസ്‌വേഡ് ക്രിയേഷൻ എന്നിവ പൂർത്തിയാക്കുക.
  • ഒ.ടി.പി വെരിഫിക്കേഷൻ പൂർത്തിയാക്കി, സി.പി.ആർ അപ്‌ലോഡ് ചെയ്യുക
  • ആപ്പിന്റെ നിർദ്ദേശപ്രകാരം ഫോട്ടോ/വീഡിയോ എടുക്കുക. ക്യാമറ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. കണ്ണ് നന്നായി തുറന്നുപിടിച്ച് വ്യക്തമായ ചിത്രം എടുക്കുക.
  • സി.പി.ആർ എടുക്കുമ്പോൾ തിളക്കം ഒഴിവാക്കി വ്യക്തമായി ക്ലിക്ക് ചെയ്യുക.

(പ്രത്യേകം ശ്രദ്ധിക്കുക: ഒരു ഫോൺ നമ്പറിൽ ഒരു തവണ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഒ.ടി.പിയോ ഐ.ഡി വിവരങ്ങളോ പലതവണ തെറ്റായി നൽകുന്നത് രജിസ്ട്രേഷൻ തടസ്സപ്പെടാൻ കാരണമാകും.)

ഘട്ടം 2: ബയോമെട്രിക് (ഫിംഗർപ്രിന്റ്) നടപടികൾ

  • ആപ്പ് വഴി വിവരങ്ങൾ നൽകിയ ശേഷം, അടുത്തുള്ള കിയോസ്കുകൾ സന്ദർശിക്കുക
  • മെഷീനിൽ സി.പി.ആർ കാർഡ് ഇൻസേർട്ട് ചെയ്യുക.
  • ‘Advanced eKey’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നിർദ്ദേശങ്ങൾ പാലിച്ച് വിരലടയാളം സ്കാൻ ചെയ്യുക.
    • മൊബൈൽ നമ്പർ നൽകി, വരുന്ന ഒ.ടി.പി എന്റർ ചെയ്യുന്നതോടെ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാകും.

      കിയോസ്കുകളും പ്രവർത്തന സമയവും

      സ്ഥലം - പ്രവർത്തന സമയം

      ഐ.ജി.എ ഈസ ടൗൺ

      ഞായർ - വ്യാഴം

      (7:30 എ.എം - 5:00 പി.എം)

      എസ്.ഐ.ഒ ഡിപ്ലോമാറ്റിക് ഏരിയ

      ഞായർ - വ്യാഴം

      (8:00 എ.എം - 2:00 പി.എം)

      വാദി അൽ സെയിൽ മാൾ

      (എല്ലാ ദിവസവും

      (8:00 എ.എം - 11:00 പി.എം)

      ബഹ്‌റൈൻ മാൾ (പോസ്റ്റ് ഓഫീസ്)

      ശനി - വ്യാഴം

      (7:00 എ.എം - 2:00 പി.എം)

      എൽ.എം.ആർ.എ മെയിൻ ഓഫീസ്

      ഞായർ - ബുധൻ

      (7:30 എ.എം - 5:00 പി.എം)

      മുഹറഖ് സീഫ് മാൾ

      ഞായർ - വ്യാഴം

      (7:30 എ.എം - 10:00 പി.എം)

      വെള്ളി - ശനി (10:00 എ.എം - 10:00 പി.എം)

      എസ്.ഐ.ഒയിൽ ബാങ്ക് ഡീറ്റെയിൽസ് നൽകാൻ

      • www.sio.gov.bh വെബ്സൈറ്റ് സന്ദർശിക്കുക
      • ഇ-സർവീസ് അക്കൗണ്ട് ഓൺലൈൻ ആക്ടിവേഷൻ ക്ലിക് ചെയ്യുക
      • ആക്സസ് ലിങ്ക് ക്ലിക് ചെയ്യുക
      • ലോഗിൻ ചെയ്യാൻ സി.പി.ആർ നമ്പറും ഇ-കീ പാസ്വേർഡും നൽകുക
      • ഡാഷ് ബോർഡിലെ ബാങ്ക് അക്കൗണ്ട് ആൾട്ടറേഷൻ ക്ലിക്ക് ചെയ്യുക
      • തുടർന്ന് എംബ്ലോയർ ബാങ്ക് അമെൻഡ്മെന്‍റ് കോളത്തിൽ ഏത് രാജ്യത്തേയും ലിസ്റ്റ് ചെയ്യപ്പെട്ട ബാങ്ക് വിവരങ്ങൾ നൽകാവുന്നതാണ്.
Tags:    
News Summary - Attention expatriates going on vacation: Have you completed Advanced E-Key 2.0 yet?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.