പശ്ചിമ ബംഗാളിന്‍റെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ പാർട്ടി നേതൃത്വം തെരഞ്ഞെടുത്തിരിക്കുകയാണ്. നിയമസഭാ കക്ഷി കൂടിക്കാഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽഎമാരെ അഭിസംബോധന ചെയ്ത് ബിശ്വ ബംഗ്ലാ കൺവെൻഷൻ സെന്‍ററിൽ വൈകാരികമായി സംസാരിച്ചിരിക്കുകയാണ് സുവേന്ദു അധികാരി.
ഭയം വേണ്ട ഇനി വിശ്വാസം മതിയെന്നാണ് സുവേന്ദു പറഞ്ഞത്. സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന സർക്കാരായിരിക്കും വരികയെന്നും സുവേന്ദു വാഗ്ദാനം ചെയ്തു. സുവേന്ദു ബി.ജെ.പി നേതൃത്വത്തിന് നന്ദിയറിയിക്കുകയും ബംഗാളിൽ ആദ്യമായി സർക്കാർ രൂപീകരണത്തിനു പ്രാപ്തമാക്കിയ അമിത് ഷായെ ആധുനിക ഇന്ത്യയുടെ ചാണക്യനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
നമ്മുടെ നേതാവ് നരേന്ദ്ര മോദി നിരവധി വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നത്. ബി.ജെ.പി സർക്കാർ അവയോരോന്നും പൂർത്തീകരിക്കുവാൻ കഠിനമായി പ്രവർത്തിക്കും. വെറും വാക്കുകളല്ല, മറിച്ച് പ്രവർത്തിയിലൂടെ കാര്യങ്ങൾ നിറവേറ്റുക എന്നതിലാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ബി.ജെ.പി സർക്കാരും സംഘടനയും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും പശ്ചിമ ബംഗാളിന്റെ സാംസ്കാരിക ചൈതന്യത്തോടും പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ഇന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. പ്രകടന പത്രികയിൽ നൽകിയ എല്ലാ വാഗ്ദാനങ്ങളും നിശ്ചിത സമയത്തിനുള്ളിൽ നിറവേറ്റുംമെന്നും സുവേന്ദു അധികാരി പ്രഖ്യാപിച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി പ്രസിഡന്‍റ് നിതിൻ നബിൻ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, എന്നിവരുടെ സാനിധ്യത്തിൽ നാളെ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ബംഗാളിന്‍റെ പുതിയ ബി.ജെ.പി സർക്കാർ സത്യപ്രതിജ്ഞ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.