ന്യൂഡൽഹി: അയോധ്യ ക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതി അവിനാശ് ശുക്ലയെന്ന ജീവനക്കാരനാണെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക റിപ്പോർട്ട്. മൂന്നംഗ എസ്.ഐ.ടിയുടെ കണ്ടെത്തലുകൾ ക്ഷേത്ര ട്രസ്റ്റിന്‍റെ യോഗത്തിൽ ചർച്ച ചെയ്തു. സംഭാവനപ്പണം എണ്ണുന്ന ജീവനക്കാരിൽ ഒരാളായ ഇയാളെ ഒന്നാം പ്രതിയായാണ് റിപ്പോർട്ടിൽ പറയുന്നത്.
വേറെ അഞ്ച് പ്രതികളെ തിരിച്ചറിയാൻ, ഇയാൾ അന്വേഷണ സംഘത്തെ സഹായിക്കുകയും സംഭാവന എണ്ണുന്ന വിധം എങ്ങനെയാണെന്ന് വിശദമാക്കുകയും ചെയ്തു. 30 കാരനായ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഉത്തർപ്രദേശ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് സമർപ്പിച്ച ഒമ്പത് പേജുള്ള റിപ്പോർട്ട് വ്യക്തമാക്കി. സംഭാവന എണ്ണുന്ന മുറിയിൽ നിന്ന് 40 ദിവസത്തെ കാലയളവിൽ 70 തവണ മോഷണം നടന്നതായാണ് എസ്.ഐ.ടി പ്രഥമദൃഷ്‍ട്യാ കണ്ടെത്തിയിരിക്കുന്നത്. ശുക്ല പല തവണ കെട്ടുകണക്കിന് നോട്ടുകൾ ഒളിച്ചുകടത്തിയെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ആവർത്തിച്ച് പരിശോധിച്ച് തിട്ടപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരും പണം കടത്തുന്നതായി കണ്ടെത്തി. പണം മാറ്റാനും ഒളിപ്പിക്കാനും അനുകൽപ് മിശ്ര, ലവ്‍കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവർ ശുക്ലയെ സഹായിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രക്കൊള്ളയുടെ പശ്ചാത്തലത്തിൽ ക്ഷേത്ര ട്രസ്റ്റിന്‍റെ മുൻ ജനറൽ സെക്രട്ടറിയായ ചമ്പത് റായിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്. ട്രസ്റ്റ് അംഗങ്ങളെ തെരഞ്ഞെടുത്തതിൽ പിഴവുണ്ടായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും പാർട്ടി ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന്റെ പേരിൽ പേരെടുക്കാൻ മുന്നിൽ നിന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് മുന്നിലേക്കുവന്ന് ക്ഷേത്രക്കൊള്ളയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. ട്രസ്റ്റ് പിരിച്ചുവിട്ട് യഥാർഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യങ്ങളെന്ന് എക്സിൽ ഹിന്ദിയിൽ എഴുതിയ പോസ്റ്റിൽ അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.