കൊൽക്കത്ത: ഫണ്ട് ദുരുപയോഗ കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായുള്ള 440 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ബുധനാഴ്ചയാണ് ഇ.ഡി നടപടി ഉണ്ടായത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി എച്ച്.ഡി.എഫ്.സി ബാങ്കിൽ സൂക്ഷിച്ചിരുന്ന ഫണ്ടാണ് ഇ.ഡി പിടിച്ചെടുത്തത്.
'കെയർവെൽ' ഗ്രൂപ് എന്ന വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലും മറ്റിടങ്ങളിലുമായി അഞ്ച് കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇ.ഡി പുറപ്പെടുവിച്ചത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കളുടെ യാത്രാചെലവുകളുമായി ബന്ധപ്പെട്ട് ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്കും ഏകദേശം 160 കോടി രൂപ കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഇ.ഡി പ്രസ്താവനയിൽ പറയുന്നു. 2023 ഏപ്രിലിനും 2026 ജൂണിനുമിടയിലാണ് തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഇത്തരമൊരു പണക്കൈമാറ്റം നടന്നത്. ഈ തുക ഉപയോഗിച്ച് എംബ്രയർ ലെഗസി 600 വിമാനവും അഗസ്റ്റ 109 ഗ്രാൻഡ് ന്യൂ ഹെലികോപ്റ്ററും വാങ്ങിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഹെലികോപ്റ്റർ വാങ്ങുന്നതിനായി കേമാൻ ഐലൻഡ്സ് കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിൽനിന്ന് 1.7 ദശലക്ഷം യു.എസ് ഡോളർ സുരക്ഷിതമല്ലാത്ത വായ്പയായി സംഘടിപ്പിച്ചതായും ഇ.ഡി ആരോപിക്കുന്നു.
തൃണമൂൽ കോൺഗ്രസിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വിമാനവും ഹെലികോപ്റ്ററും പിന്നീട് ഇതേ പാർട്ടിക്ക് തന്നെ വാടകയ്ക്ക് നൽകുകയും യാത്രാച്ചെലവെന്ന വ്യാജേന വലിയ തുകകൾ കമ്പനിയിലേക്ക് മാറ്റുകയും ചെയ്തതിട്ടുണെന്നും ആരോപണമുണ്ട്.
അതേസമയം, ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബി.ജെ.പിയുടെ ബ്രാഞ്ച് ഓഫിസുകൾ പോലെ കേന്ദ്രസർക്കാർ അന്യായമായി ഉപയോഗിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി ഡെറക് ഒബ്രയൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.