സുപ്രീം കോടതി

'മതം മാറിയവർക്ക് പിന്നാക്ക മുസ്‌ലിം സംവരണ ആനുകൂല്യങ്ങൾ തുടരണം': മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി തമിഴ്നാട് സർക്കാർ

ചെന്നൈ: ഇസ്‌ലാം മതം സ്വീകരിക്കുന്നവർക്ക് 'പിന്നാക്ക വിഭാഗം-മുസ്‌ലിം' (BCM) പദവി നൽകുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. 2024-ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്തത്.

പിന്നാക്ക വിഭാഗങ്ങൾ (BC), അതിപിന്നാക്ക വിഭാഗങ്ങൾ (MBC), പട്ടികജാതി (SC) എന്നീ വിഭാഗങ്ങളിൽ നിന്ന് മതം സ്വീകരിക്കുന്നവർക്ക് 'പിന്നാക്ക വിഭാഗം-ഇസ്‌ലാം' എന്ന നിലയിൽ സംവരണ ആനുകൂല്യങ്ങൾ തുടരാൻ അനുമതി നൽകുന്നതായിരുന്നു 2024-ലെ സർക്കാർ ഉത്തരവ്. മതം മാറിയാലും സാമൂഹികമായ പിന്നാക്കാവസ്ഥ തുടരുമെന്നും, അതിനാൽ ഇവർക്ക് സംവരണ ആനുകൂല്യം നഷ്ടപ്പെടാൻ പാടില്ലെന്നുമാണ് സർക്കാർ വാദിക്കുന്നത്.

തൂത്തുക്കുടി സ്വദേശി നൽകിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി. മതം മാറിയ വ്യക്തിക്ക് ഒരു പ്രത്യേക ഇസ്‌ലാം വിഭാഗത്തിന്റെ പദവി അവകാശപ്പെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് പി.ബി. ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇസ്‌ലാം മതം സമത്വത്തിൽ വിശ്വസിക്കുന്ന മതമാണെന്നും, അവിടെ ജാതി-വർഗ്ഗ വിഭജനങ്ങൾ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ഇസ്‌ലാം മതം സ്വീകരിക്കുന്ന ഒരാൾ കേവലം ഒരു മുസ്‌ലിം മാത്രമാണെന്നും, പിന്നാക്ക-മുുന്നാക്ക വിഭാഗങ്ങളായി തിരിക്കുന്നത് തത്വങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വിലയിരുത്തി.

സംസ്ഥാന സർക്കാരിന്റെ സംവരണ നയങ്ങൾ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമല്ലെന്നും, സാമൂഹികമായ അസമത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ സംവരണ ആനുകൂല്യങ്ങൾ തുടരുന്നത് അനിവാര്യമാണെന്നും സർക്കാർ വാദിച്ചു. നേരത്തെ സംവരണത്തിന് അർഹതയുള്ളവർ മതം മാറിയാൽ മാത്രം ആ അവകാശം നഷ്ടപ്പെടുന്നത് നീതിയുക്തമല്ലെന്നാണ് സർക്കാരിന്റെ പക്ഷം.

ഹൈക്കോടതിയിൽ ഹരജി നൽകിയ സമീർ അഹമ്മദ് എൻ, ജില്ലാ കളക്ടർ തുടങ്ങിയ കക്ഷികൾ സുപ്രീം കോടതിയിൽ ഇതിനോടകം തന്നെ കാവിയറ്റ് ഫയൽ ചെയ്തിട്ടുണ്ട്. കോടതിയുടെ ഭാഗത്തുനിന്ന് ഇടക്കാല ഉത്തരവുകൾ ഉണ്ടാകുന്നതിന് മുൻപ് തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നാണ് ആവശ്യം.

Tags:    
News Summary - Backward Muslim reservation for converts: Tamil Nadu government appeals to Supreme Court against Madras High Court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.