ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ ആഹ്വാനത്തിൽ ജൂലൈ 20ന് പാർലമെൻറ് മാർച്ച് നടത്തിയ വിദ്യാർഥികൾക്കുനേരെ നടന്ന പൊലീസ് അതിക്രമത്തെ കുറിച്ചും പൊലീസിനുനേരെയുണ്ടായ അക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ഉന്നത സമിതിയെ നിയോഗിക്കുകയാണെന്ന് സുപ്രീംകോടതി. സമിതിയിൽ മുൻ സുപ്രീംകോടതി ജഡ്ജിയും മുൻ ഹൈകോടതി ചീഫ് ജസ്റ്റിസും ഉണ്ടായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ജൂലൈ 20ന് ജന്തർ മന്തറിലും അതിനുശേഷം ബിഹാറിലും വിദ്യാർഥി സമരക്കാർക്കുനേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അതിക്രമങ്ങൾക്ക് ഉത്തരവാദികൾ ആരായിരുന്നാലും ഒരുതരത്തിലുള്ള നീതീകരണവും അർഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇത് വിദ്യാർഥികളുടെ ജീവിതവും ഭാവിയുമായി ബന്ധപ്പെട്ട ചോദ്യമാണ്. വ്യവസ്ഥിതിയിൽനിന്ന് നിയമപരമായ പ്രതീക്ഷ വെക്കാനുള്ള അവകാശവും അവർക്കുണ്ട്. സുപ്രീംകോടതിക്ക് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവുന്ന വിധം, ഉന്നതസമിതി ഇടവേളകളിൽ അന്വേഷണ പുരോഗതി റിപ്പോർട്ടായി സമർപ്പിക്കണം. സമിതിക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കോടതി ഒരുക്കും. സമിതിയെ സമീപിക്കുന്ന മുഴുവൻ വ്യക്തികൾക്കും പറയാനുള്ള അവസരം നൽകണം. സമിതി അവരെ കേൾക്കാനും തയാറാകണം. ഹരജിക്കാർക്ക് സമിതികൾ മുമ്പാകെ തങ്ങളുടെ ആവലാതികൾ ഉന്നയിക്കാം -ബെഞ്ച് വ്യക്തമാക്കി.
പ്രധാന നിർദേശങ്ങൾ
- വനിതാ സമരക്കാർക്കുനേരെ നടന്ന ലൈംഗികാതിക്രമങ്ങൾ, സമൂഹ മാധ്യമ അധിക്ഷേപങ്ങൾ, മറ്റള ദുർബലർക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയവ സമിതി അന്വേഷിക്കണം.
- ഫേഷ്യൽ റെക്കഗ്നിഷൻ, നിരീക്ഷണം, സ്വകാര്യത അടക്കമുള്ള ഭരണഘടനാ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പ്രശ്നങ്ങൾ സുപ്രീംകോടതി തന്നെ തീർപ്പാക്കും. പൊലീസ് സേനയെ ഉപയോഗിച്ചത് പരിധിക്കപ്പുറമായോ എന്നത് പരിശോധിക്കും.
- ഭരണഘടനയുടെ 142 അനുച്ഛേദം നൽകുന്ന വിശേഷാധികാരം ഉപയോഗിച്ച്, വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കുന്ന കാര്യം സുപ്രീംകോടതി പരിശോധിക്കും. അതിനായി വിദ്യാർഥികൾ മാത്രം ഉൾപ്പെട്ട എഫ്.ഐ.ആറുകളുടെ പട്ടികകൾ സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
- സമരത്തിൽ നുഴഞ്ഞുകയറിയ, ക്രിമിനൽ പശ്ചാത്തലം ഉള്ളവർക്കെതിരായ കേസുകൾ മുന്നോട്ടുകൊണ്ടുപോകാം.
- നിയമവിരുദ്ധമായി പാർലമെൻറിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടി വേണമെന്ന് ഒരു അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ, ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം നൽകുന്ന അവകാശം മറക്കരുതെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.