ന്യൂഡൽഹി: വിദ്യാർഥികളിലെ ആത്മഹത്യാ നിരക്ക് കൂടിവരുന്നതായി നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി)യുടെ റിപ്പോർട്ട്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ ആത്മഹത്യകളിൽ 8.48 ശതമാനവും വിദ്യാർഥികളാണ്. വിദ്യാർഥികളുടെ മാനസിക സമ്മർദം കുറക്കാൻ ദേശീയ, സംസ്ഥാന തലത്തിൽ സർക്കാർ നേതൃത്വത്തിൽ ശ്രമം നടക്കുമ്പോഴും കഴിഞ്ഞ ദശകത്തിലെ കണക്കിനെ അപേക്ഷിച്ച് വിദ്യാർഥികളുടെ ആത്മഹത്യാ നിരക്കിൽ ആശങ്കജനകമായ വർധനയുണ്ടായി.
2024ലെ അപകടമരണങ്ങളും ആത്മഹത്യയും എന്ന ശീർഷകത്തിൽ മേയ് ഏഴിനാണ് എൻ.സി.ആർ.ബിയുടെ റിപ്പോർട്ട് പുറത്തുവന്നത്. രാജ്യത്ത് മൊത്തം 1,70,746 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ വിദ്യാർഥികളുടെ എണ്ണം 14,488 ആണ്. 2014ൽ 8068 ആയിരുന്നു സംഖ്യ, അതായത് 6.1 ശതമാനം. 13,000 ആണ് വിദ്യാർഥികളിലെ പ്രതിവർഷ ശരാശരി. 2021ൽ 13,089 ആയിരുന്നത്, 2023ൽ 13,892 ആയി ഉയർന്നു.
റിപ്പോർട്ട് സംസ്ഥാനം തിരിച്ചുള്ള കണക്ക് നൽകുന്നില്ലെങ്കിലും മഹാരാഷ്ട്രയും മധ്യപ്രദേശും തമിഴ്നാടുമാണ് വിദ്യാർഥികളുടെ ആത്മഹത്യയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ. വിദ്യാർഥികളുടെ ആത്മഹത്യക്ക് പല കാരണങ്ങൾ ഉണ്ടെങ്കിലും താൽപര്യമില്ലാത്ത മത്സരപരീക്ഷകൾക്ക് മാതാപിതാക്കൾ തള്ളിവിടുന്നതും പ്രധാന കാരണങ്ങളിൽ ഒന്നാണെന്ന് ഉന്നത വിദ്യാഭ്യാസത്തിലെ സെന്റർ ഫോർ പോളിസി റിസർചിന്റെ മുൻ ഡയറക്ടർ എൻ.വി. വർഗീസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.