പശ്ചിമേഷ്യൻ പ്രതിസന്ധി; ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്ക്, സുരക്ഷിത താവളമായി മുംബൈയും ചെന്നൈയും

കൊച്ചി: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കടുക്കുന്നതിനിടെ, ആഗോള വിപണിയിലെ തടസങ്ങൾ ഒഴിവാക്കാൻ ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ പ്രധാന വിതരണ ശൃംഖലകൾ ഇന്ത്യയിലേക്ക് മാറ്റുന്നു. ഗൾഫ് മേഖലയിലെ ഒറ്റ വിതരണകേന്ദ്രത്തെ മാത്രം ആശ്രയിക്കുന്ന പരമ്പരാഗത രീതി ഒഴിവാക്കി, ഇന്ത്യയെ പ്രധാന ചരക്ക് സംഭരണ കേന്ദ്രമാക്കാൻ വൻകിട കമ്പനികൾ നീക്കം തുടങ്ങിയതായി പ്രമുഖ ലോജിസ്റ്റിക്സ് സ്ഥാപനമായ ഡി.പി വേൾഡ് വ്യക്തമാക്കി.

ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ പ്രമുഖ കമ്പനികൾ ഇതിനകം തന്നെ ദുബായിലെ ജെബൽ അലി ഫ്രീ സോണിനൊപ്പം ഇന്ത്യയിലെ ഡി.പി വേൾഡിന്റെ ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോണുകളിലും വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. നിലവിൽ പത്തു മുതൽ പന്ത്രണ്ടോളം വൻകിട ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ ഇൻവെന്ററിയുടെ വലിയൊരു ഭാഗം മുംബൈയിലേക്കും ചെന്നൈയിലേക്കും മാറ്റിക്കഴിഞ്ഞു. ഇതിൽ ആഗോള ഓട്ടോമൊബൈൽ സ്പെയർ പാർട്സ് വിതരണക്കാരായ പ്രമുഖ കമ്പനികളും ഉൾപ്പെടുന്നു. ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ, കാർഷിക-വ്യവസായ മേഖലയിലെ കമ്പനികളും ചരക്കുകൾ ഇന്ത്യയിലേക്ക് മാറ്റുന്നവരുടെ മുൻനിരയിലുണ്ട്.

പശ്ചിമേഷ്യൻ പ്രതിസന്ധി ആഗോള വ്യാപാര ഗതാഗതത്തെയും തുറമുഖങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചതാണ് കമ്പനികളെ പുനർചിന്തനത്തിന് പ്രേരിപ്പിച്ചത്. ഒറ്റ സ്ഥലത്ത് മാത്രം ഇൻവെന്ററി കേന്ദ്രീകരിക്കുന്നത് വലിയ അപകടസാധ്യതയാണെന്ന് കമ്പനികൾ തിരിച്ചറിയുന്നു. ഒരു പ്രധാന വിതരണകേന്ദ്രത്തിന് ഒപ്പം ഒന്നോ രണ്ടോ ഉപ-വിതരണകേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുന്ന പുതിയ രീതിയാണ് ഇപ്പോൾ കമ്പനികൾ സ്വീകരിക്കുന്നത്.

മുമ്പ് ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള ആവശ്യങ്ങൾ ദുബായിൽ നിന്നായിരുന്നു മിക്ക കമ്പനികളും നിയന്ത്രിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സുരക്ഷിതത്വം മുൻനിർത്തി ഇൻവെന്ററി ഇന്ത്യയിലും സൂക്ഷിക്കുകയാണ്. ഇതോടെ ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങളോ വ്യാപാര തടസ്സങ്ങളോ ഉണ്ടായാലും വിപണിയിലെ വിതരണത്തെ ബാധിക്കില്ലെന്നതാണ് മെച്ചം. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനവും അനുകൂല ബിസിനസ് അന്തരീക്ഷവും ഈ വലിയ മാറ്റത്തിന് കമ്പനികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട്.


Tags:    
News Summary - West Asia, crisis, multinational companies, India, safe haven, Mumbai, Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.