ബഹിരാകാശ ഗവേഷണ രംഗത്തെ അഭിമാനമായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ ഇപ്പോൾ നടക്കുന്നത് വലിയൊരു പ്രതിസന്ധിയാണ്. ഗഗൻയാൻ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ സുപ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ നൂറിലധികം ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും കഴിഞ്ഞ മാസങ്ങളിൽ ജോലിയിൽ നിന്ന് രാജിവെക്കാൻ സന്നദ്ധത അറിയിച്ചതോടെയാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടത്. ഗ്രൂപ്പ് 'എ' വിഭാഗത്തിൽപ്പെട്ട ശാസ്ത്ര-സാങ്കേതിക ജീവനക്കാരുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നും, വൊളന്ററി റിട്ടയർമെന്റ് (വിരമിക്കൽ) അപേക്ഷകൾ പതിവ് നടപടിക്രമം എന്ന നിലയിൽ പരിഗണിക്കേണ്ടതില്ലെന്നും വ്യക്തമാക്കി ബഹിരാകാശ വകുപ്പ് ഐ.എസ്.ആർ.ഒ കേന്ദ്രങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഗഗൻയാൻ പോലുള്ള നിർണായക ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിനെ ഈ കൂട്ടരാജി വലിയ തോതിൽ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് സർക്കാർ ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങിയത്. ബംഗളൂരുവിലെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൽ നിന്ന് മാത്രം 80-ഓളം ശാസ്ത്രജ്ഞരും, തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നിന്ന് 20-ഓളം പേരും രാജി സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഏതെങ്കിലും ശാസ്ത്രജ്ഞർക്ക് രാജി വെക്കണമെന്നുണ്ടെങ്കിൽ ആ അപേക്ഷ അതത് കേന്ദ്രങ്ങളിലെ ഡയറക്ടർമാരുടെ വ്യക്തമായ ശുപാർശ സഹിതം ബഹിരാകാശ വകുപ്പിന് അയക്കണമെന്നും, വകുപ്പ് തലത്തിൽ മാത്രം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്താൽ മതിയെന്നുമാണ് പുതിയ ഉത്തരവ്.
എന്തുകൊണ്ടാണ് ഇത്രയധികം ശാസ്ത്രജ്ഞർ ഒരേസമയം രാജിക്ക് മുതിരുന്നത് എന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏതൊരു വലിയ സ്ഥാപനത്തിലും ഇത്തരം മാറ്റങ്ങൾ സ്വാഭാവികമാണെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണ പ്രതികരിച്ചത്. ദൗത്യങ്ങളുടെ പുരോഗതി തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും, ആരെങ്കിലും വിട്ടുപോയാൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റുള്ളവർ സജ്ജരാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എങ്കിലും, രാജ്യത്തിന്റെ സ്വപ്ന പദ്ധതികൾക്ക് നേതൃത്വം നൽകുന്ന വിദഗ്ധരെ ഇങ്ങനെ നഷ്ടപ്പെടുന്നത് വലിയൊരു ആശങ്കയായി തന്നെ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.